പറക്കുന്നതിനിടയില്‍ ഐസിടിച്ച് വിമാനത്തിന്‍റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു. 200 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് കോസ്റ്ററിക്കയിലെ സാൻ ഹോസെയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനമാത്തിന്‍റെ ചില്ലാണ് തകര്‍ന്നത്. 35,000 അടി ഉയരത്തിൽ വെച്ചാണ് യാത്രാവിമാനത്തിന്‍റെ മുൻഭാഗത്തെ ചില്ല് തകര്‍ന്നത്. 36,000 അടി മുകളിലൂടെ പറന്ന ജെറ്റ് വിമാനത്തില്‍ നിന്നു തെറിച്ചുവീണ ഐസ് കഷ്ണം ബോയിങ് 777-ന്‍റെ വിൻഡ്ഷീൽഡിൽ വന്നിടിച്ചതാണ് അപകടം കാരണം. വിമാനം സുരക്ഷിതമായി സാൻ ഹോസെയിൽ ഇറക്കി.
ഡിസംബർ 23-ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നു പുറപ്പെട്ട ബോയിങ് വിമാനമാണ് വളരെ വിചിത്രമായ അപകടത്തില്‍പ്പെട്ടത്. രണ്ടു ദിവസത്തിലേറെ സമയമെടുത്ത് റിപ്പയർ ചെയ്ത ശേഷമാണ് വിമാനം സാൻ ഹോസെയിൽ നിന്ന് ലണ്ടനിലേക്ക് തിരികെ പറന്നത്. ഇക്കാരണത്താൽ യാത്രക്കാർക്ക് ക്രിസ്മസ് ആഘോഷങ്ങൾ നഷ്ടമായി. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും വിമാനങ്ങളും ജീവനക്കാരും ലഭ്യമല്ലാത്തതിനാൽ പകരം സംവിധാനം ഏർപ്പെടുത്താൻ വിമാന കമ്പനിക്ക് കഴിഞ്ഞില്ല. ലണ്ടനിലേക്കുള്ള യാത്ര റദ്ദാക്കുന്ന സഞ്ചാരികൾക്ക് മുഴുവൻ തുകയും റീഫണ്ട് നൽകാമെന്ന് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയിരുന്നു. വിമാനത്തിന്‍റെ തകരാറ് മൂലം യാത്രകാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് മാനിച്ച് നഷ്ടപരിഹാരമായി എല്ലാ യാത്രക്കാർക്കും 52190 രൂപ നഷ്ടപരിഹാരവും നൽകി.
പക്ഷികളും അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളും വന്ന് ഇടിച്ചാലും ഒന്നും സംഭവിക്കാത്ത വിധത്തിലാണ് കോക്ക്പിറ്റ് വിൻഡ്ഷീൽഡുകള്‍ നിര്‍മ്മിക്കുക. മിനറൽ ഗ്ലാസുകളുടെ പല പാളികളും പ്ലാസ്റ്റിക് ലാമിനേഷനും ചേർത്തുകൊണ്ട് രണ്ടിഞ്ചോളം കനത്തിൽ നിർമിക്കുന്ന ഈ ഗ്ലാസ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് സമാനമാണ്. ഐസ് കഷ്ണത്തിന്റെ വലുപ്പവും വേഗതയും കൊണ്ടാകാം ഗ്ലാസ് തകർന്നതെന്നാണ് വിദഗ്ധർ പറയുന്നത്.