മുംബൈ ധാരാവി ചേരിയിൽ നിന്ന് ഒരാൾക്ക് കൂടി കൊവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചു . മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളിയായ 52കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്നത് വര്‍ളി മേഖലയിലാണ്. ധാരാവി മേഖലയിലാണ് ഇയാളുടെ ജോലിയെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ധാരാവി ചേരിയിൽ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. ഇയാൾ ഡൽഹി നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്തതായി കണ്ടെത്തിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് കഴിഞ്ഞ മാസം 23-ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 29-ന് സിയോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണത്തിന് ശേഷമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതായി വെളിപ്പെട്ടത്.
മരിച്ചയാളുടെ ഭാര്യയും മക്കളും അടക്കം 10 പേർ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ച് മരിച്ചയാളുടെ വീട് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു. ഇയാളുടെ അയൽവീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഭക്ഷണവും അവശ്യവസ്തുക്കളും അധികൃതര്‍ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ധാരാവിയിൽ തന്നെയുള്ള മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയിലും പരിസര പ്രദേശത്തും ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. മുംബൈയിലെ നാല് ചേരികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. 336 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്