പാലക്കാട് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ രണ്ട് ദിവസം എടുത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും വൈദഗ്ധ്യമില്ലായ്മ ഗൗരവമായ ചോദ്യങ്ങള്‍ ഈ സംഭവം ഉയർത്തി കാട്ടുന്നു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിനാല്‍ അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണെന്നാണ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അർഹിക്കുന്നു.
രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.
നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണ്. ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു . ആശ്വാസം, സന്തോഷം. സൈന്യത്തിനും NDRF നും നന്ദി ... രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക