88 വര്‍ഷങ്ങള്‍ക്കു ശേഷം തുര്‍ക്കിയിലെ ഹാഗിയ സോഫിയ 'മസ്ജിദില്‍' ഇന്ന് 'തറാവീഹ്' നമസ്കരിക്കും. നിസ്‌കാരത്തിന് പുറമേ വിവിധ പ്രഭാഷണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. റമദാൻ രാവുകളില്‍ മുസ്ലീങ്ങൾ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് തറാവീഹ് നമസ്കാരം. രണ്ടുവര്‍ഷം മുന്‍പാണ് മ്യൂസിയമായിരുന്ന ഹാഗിയ സോഫിയയെ തുർക്കി കോടതി വീണ്ടും മുസ്ലിം പള്ളിയാക്കി പ്രഖ്യാപിച്ചത്. തുടര്‍ന്ന്, 2020 ജൂലൈ 24-ന് നിസ്‌കാരത്തിനായി തുറന്നുകൊടുത്ത മസ്ജിദ് കൊവിഡ് നിയന്ത്രണങ്ങളേത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു.
1500 വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ ദേവാലയമായിരുന്ന ഹാഗിയ സോഫിയയെ 1453-ൽ വന്ന ഓട്ടോമൻ ഭരണകൂടമാണ് മുസ്ലിം പള്ളിയാക്കി മാറ്റിപണിതത്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് പിന്നാലെ 1934-ല്‍ തുർക്കിയിലെ ജനാധിപത്യ ഭരണാധികാരി അത്താതുർക്ക് ഹാഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റി. മ്യൂസിയമെന്ന പദവി കോടതി റദ്ദാക്കിയതിനെത്തുടർന്ന് 2020 ജൂലൈയിൽ പ്രസിഡന്റ് തയ്യിപ് എർദോഗൻ ഹഗിയ സോഫിയയെ മുസ്‌ലിം ആരാധനാലയമായി പ്രഖ്യാപിച്ചു. പ്രദേശവാസികൾക്കും വിദേശികൾക്കും മുസ്‌ലിങ്ങൾക്കും അമുസ്‌ലിങ്ങൾക്കും ഹാഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകും.
ഹാഗിയ സോഫിയ (Aya Sofya)
ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളിൽ ഒന്നാണ് ഹാഗിയ സോഫിയ. ഒരു കൂറ്റൻ താഴികക്കുടവും അതിന് ഇരുവശങ്ങളിലുമായി രണ്ട് ചെറിയ താഴികക്കുടങ്ങളുമാണ് ഇതിന്റെ പ്രത്യേകത. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. 1931-ലെ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. നിലവിൽ യു എന്നിന്റെ ലോക പൈതൃക പട്ടികയിൽ ഹാഗിയ സോഫിയ ഉൾപ്പെട്ടിട്ടുണ്ട്.