വീണ്ടു വിചാരമില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഉത്തരകൊറിയക്കെതിരെ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവനയാണ് ജോങിനെ ചൊടിപ്പിച്ചത്. ശത്രുരാജ്യമായ ഉത്തരകൊറിയക്കെതിരെ ദക്ഷിണ കൊറിയൻ സൈന്യം കൂടുതൽ പ്രാപ്തി കൈവരിച്ചിട്ടുണ്ടെന്നും നൂതന വ്യോമായുധ ശേഖരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി സൂ വിക്കിന്റെ പ്രസ്താവന.
എന്നാല്‍, പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്. വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി സെക്രട്ടറിയായ പാക് ജോങ് ചോനും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ദക്ഷിണ കൊറിയയിലെ ലക്ഷ്യ സ്ഥാനങ്ങൾ തകർക്കാൻ തങ്ങളുടെ സൈനിക ശക്തിക്ക് നിഷ്കരുണം നിർദ്ദേശം നൽകുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വൻകരകൾക്കപ്പുറം നാശം വിതക്കാൻ ശേഷിയുള്ള ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) കഴിഞ്ഞ മാസം ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. അത് തങ്ങളുടെ ആഭ്യന്തര സുരക്ഷക്ക് കനത്ത വെല്ലുവിളിയാണെന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി പറഞ്ഞത്. 2017 -ന് ശേഷമുള്ള ഉത്തര കൊറിയയുടെ ആദ്യത്തെ ഐസിബിഎം പരീക്ഷണം കൂടിയായിരുന്നു അത്. 9,320 മൈൽ (ഏകദേശം 15,000 കി. മീറ്റർ) ദൂരപ്രദേശത്തുവരെ നാശംവിതക്കാൻ ഈ മിസൈലിനാകും. സാധാരണനിലയിൽ ഉത്തര കൊറിയയിലെ താവളത്തിൽനിന്ന് വിക്ഷേപിച്ചാൽ അമേരിക്കയിലെത്തും.