ബഹിരാകാശത്ത് ബീഫ് നിര്‍മ്മിക്കാനൊരുങ്ങി ബഹിരാകാശ സഞ്ചാരികൾ. മൈക്രോ ഗ്രാവിറ്റിയിൽ കൃത്രിമ മാംസ ഉത്പാദന ദൗത്യത്തിന് അവസാന രൂപമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ കനേഡിയൻ നിക്ഷേപകന്‍ മാർക്ക് പാത്തി, യുഎസ് സംരംഭകൻ ലാറി കോണർ, മുൻ ഇസ്രയേലി എയർഫോഴ്‌സ് പൈലറ്റ് എയ്റ്റാൻ സ്റ്റിബ്ബ് എന്നിവരാണ് ഈ ദൗത്യത്തിന് പിന്നില്‍. നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവർ മൂന്നു പേരും ബഹിരാകാശ നിലയത്തിലെത്തിയത്. മൂവരും നടത്തിയ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നുമാത്രമാണ് കൃത്രിമ മാംസ ഉത്പാദനം.
ഇസ്രയേലി ഫുഡ്-ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ ടെക്നോളജി പ്രകാരമാണ് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കി ലാബിൽ കൃത്രിമ മാംസം നിർമിക്കുന്നത്. ബീഫ് കോശങ്ങളെ ഉപയോഗിച്ച് മാംസം ഉത്പാദിപ്പിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ബഹിരാകാശത്ത് ഇതിനു മുൻപും കൃത്രിമ മാംസം സൃഷ്ടിച്ചിട്ടുണ്ട്. 3-ഡി ബയോപ്രിന്റ് ചെയ്ത ‘ബഹിരാകാശ ബീഫ്’ നിർമിക്കുന്നതിൽ ഗവേഷകർ നേരത്തേ വിജയിച്ചിരുന്നു.
എന്താണ് കൃത്രിമ മാംസം?
ലാബ് ഗ്രോൺ മീറ്റ്, കൾച്ചേഡ് മീറ്റ്, ക്ലീൻ മീറ്റ്, സിന്തറ്റിക് മീറ്റ്, ആർട്ടിഫിഷ്യൽ മീറ്റ്, ഇൻ വിട്രോ (in vitro) മീറ്റ് എന്നിങ്ങനെയാണ് ലാബിൽ തയാറാക്കുന്ന കൃത്രിമ മാംസം അറിയപ്പെടുന്നത്. ബയോ റിയാക്ടറിന്റെ അതീവ വൃത്തിയുള്ള, അനുയോജ്യ അന്തരീക്ഷത്തിൽ കോഴി, പോത്ത്, കാള, മീൻ, വന്യമൃഗങ്ങൾ എന്നിവയുടെയെല്ലാം കോശങ്ങൾ വളർത്തിയെടുക്കാം. ആന്റിബയോട്ടിക്കുകളോ ഹോർമോണുകളോ ഇല്ലാത്ത, ശുദ്ധമായ, ഗുണമേന്മയുള്ള, രുചിയേറിയ ഇറച്ചിയാണ് ബയോറിയാക്ടറിൽനിന്നും ലഭിക്കുക. ആരോഗ്യമുള്ള മൃഗത്തിന്റെ ടിഷ്യൂ ശേഖരിച്ച്, ഏതാണ്ട് ഒരു ഗ്രാമിൽനിന്ന് പതിനായിരക്കണക്കിനു കിലോഗ്രാം ഇറച്ചിയാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്. താരതമ്യേന ചിലവും കുറവാണ്. ലോകത്തിലെ എല്ലാ ബീഫ് പ്രേമികളുടേയും ആവശ്യം നിറവേറ്റാൻ രണ്ടേ രണ്ടു പോത്തു മാത്രം മതിയെന്ന സ്ഥിതിയാണ് പുതിയ സാങ്കേതിക വിദ്യ സമ്മാനിക്കാന്‍ പോകുന്നത്!