വാഷിംഗ്‌ടണ്‍: അമേരിക്കയിലെ ആയുധ ലോബിക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന യു എസ് പ്രസിഡന്റ് ജോ ബൈഡന്‍റെ പ്രസ്താവനക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. രാജ്യത്ത് നിയമം അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം വലിയ തിരിച്ചടിയാണ്. ആക്രമണം തടയാനാണ് ഗവണ്മെന്റ് ശ്രമിക്കേണ്ടത്. രാജ്യത്തെ ജനങ്ങളെ നിരായുധരാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാനാണ് തോക്കെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ടെക്‌സാസിലെ സ്‌കൂളില്‍ ഉണ്ടായ കൂട്ടക്കുരുതിയെത്തുടന്നാണ് ആയുധ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ അറിയിച്ചത്. രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ കൂടി വരികയാണെന്നും ഇതിന്‍റെ ഉദാഹരണമാണ് 10 വര്‍ഷത്തിനിടെ 900 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ട്രംപിന്‍റെ പ്രതികരണം.
'ഭരണപക്ഷം മുന്നോട്ടുവെക്കുന്ന തോക്ക് നിയന്ത്രണ നയങ്ങൾക്ക് അക്രമണങ്ങളെ തടയാന്‍ സാധിക്കില്ല. ബൈഡന് ഇതുവരെ ടെക്‌സാസില്‍ ഉണ്ടായ വെടിവെപ്പിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ടെക്‌സാസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ട്രംപ്, സ്കൂളുകള്‍ക്ക് സുരക്ഷാന്‍ ഉറപ്പാക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'. ഹൂസ്റ്റണിലെ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ബുധാനാഴ്ചയാണ് അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. യു എസ് പൗരനായ സാൽവദോർ റമോസാണ് അക്രമി. മുത്തശിയെ കൊലപ്പെടുത്തിയതിന് ശേഷം സ്കൂളില്‍ എത്തിയ സാൽവദോർ റമോസ് പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 മുതല്‍ 10 വയസുവരെയുള്ള വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്.