സൗദി: സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സൌദി അറേബ്യയില്‍ മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മഴവില്‍ നിറത്തിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. സ്വവര്‍ഗരതിക്ക് സമൂഹത്തില്‍ പ്രചാരണം ഏറി വരികയാണെന്നും അതിനാല്‍ വളര്‍ന്നുവരുന്ന കുട്ടികളിലേക്ക് തെറ്റായ സന്ദേശം പങ്കുവെക്കപ്പെടരുതെന്ന് കരുതിയാണ് ഇത്തരമൊരു തീരുമാനം ഭരണകൂടം സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി സൗദി തലസ്ഥാനമായ റിയാദിലെ കടകളിൽ ഹെയർ ക്ലിപ്പുകൾ, ടി-ഷർട്ടുകൾ, തൊപ്പികൾ, പെൻസിൽ കേസുകൾ തുടങ്ങിയവയെല്ലാം നീക്കം ചെയ്തു.
ഇസ്ലാമിക വിശ്വാസത്തിനും പൊതു ധാർമ്മികതയ്ക്കും വിരുദ്ധവുമാണ് സ്വവര്‍ഗരതി. യുവതലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്വവര്‍ഗ രതിയെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളും ചിഹ്നങ്ങളുമെല്ലാം നിരോധിക്കുകയാണ്. അത്തരം ഉത്പന്നങ്ങള്‍ ഇനിയും വില്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നും വാണിജ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ മാർവൽ സിനിമയായ "ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്" സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ സൗദി അറേബ്യയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. സൗദി അറേബ്യയുടെ ഈ പ്രവര്‍ത്തിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഒരു വിഭാഗം ആളുകളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താനാണ് ഭരണകൂടം ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. സൗദി അറേബ്യയിൽ സ്വവർഗരതി വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.