പാരിസ്: ലൈംഗീക പീഡനക്കേസില്‍ മൊറോക്കോ താരം അഷ്‌റഫ് ഹക്കീമിയെ പിന്തുണച്ച് മാതാവ്. കേസ് വ്യാജമാണെന്നും മകന്‍ നിരപരാധിയാണെന്നും ഹക്കീമിയുടെ മാതാവ് സൈദ മോഹ് പറഞ്ഞു. ആരോപണം വന്നതിനുശേഷം ഹക്കീമിയുമായി സംസാരിച്ചിരുന്നു. അവന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നോട് പറഞ്ഞു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഹക്കീമിയുടെ ഭാര്യയും വീട്ടിലുണ്ടായിരുന്നുവെന്നും മാതാവ് ലണ്ടൻ ആസ്ഥാനമായുള്ള 'അൽഅറബി അൽജദീദി'നോട് പറഞ്ഞു.
ഹക്കീമിക്കെതിരെയുള്ള പരാതി വ്യാജമാണ്. വളരെ മികച്ച രീതിയിലാണ് ഞാന്‍ അവനെ വളര്‍ത്തിയത്. പീഡനപരാതി വന്നതിനുശേഷം ഞാന്‍ അവനുമായി സംസാരിച്ചിരുന്നു. പരാതി വ്യാജമാണെന്ന് ഹക്കീമി എന്നോട് പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന വീട്ടില്‍ അവന്‍റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അവിടെ എപ്പോഴും സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു സ്ഥലത്തുവെച്ച് എങ്ങനെയാണ് പീഡിപ്പിക്കാന്‍ സാധിക്കുക - സൈദ മോഹ് ചോദിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഹക്കീമിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഫെബ്രുവരി 25 - നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി ചുംബിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹക്കീമിയെ പരിചയപ്പെട്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. പരാതിക്കാരി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയായതിനുശേഷം മാത്രമേ ഹക്കീമിക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. പി എസ് ജി ക്ലബ്ബിന്‍റെ മികച്ച പ്രതിരോധ താരമാണ് ഹക്കീമി.