ഡല്‍ഹി: ലഖ്നോ സൂപ്പര്‍ ജയന്‍റ്സ് മെന്‍ററും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണ്‍. മത്സരത്തില്‍ താരങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതില്‍ കോച്ചുമാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് മൈക്കള്‍ വോണ്‍ പറഞ്ഞു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്‍റ്സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിനിടെയാണ് കോഹ്ലിയും ഗംഭീറും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്.
കൊഹ്ലിയും നവീൻ ഉൾഹഖും തമ്മിലാണ് പ്രശ്നം ആരംഭിച്ചത്. ഈപ്രശ്നത്തില്‍ ഗൗതം ഗംഭീര്‍ ഇടപെടുകയായിരുന്നു. തുടർന്ന് കൊഹ്ലിയും ഗംഭീറും തമ്മിലായി വാക്ക് തകര്‍ക്കം. കെ എല്‍ രാഹുല്‍ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
കളിക്കാര്‍ തമ്മില്‍ ചെറിയ രീതിയിലുള്ള വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിനെ താന്‍ കാര്യമാക്കുന്നില്ല. അത് കളിയുടെ ഭാഗമാണ്. എല്ലാ കളിയിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാറില്ല. പക്ഷെ പരിശീലകര്‍ ആ വിഷയത്തില്‍ ഇടപെടുന്നത് തനിക്ക് ഇഷ്ടമില്ല. കോച്ചോ, കോച്ചിങ് ഡിപ്പാർട്ട്‌മെന്റിന്റെ ഏതെങ്കിലും ഭാഗമോ മത്സരത്തിൽ ഇടപെടാന്‍ പാടില്ല. ഗ്രൗണ്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അവിടെ അവസാനിക്കണം. രണ്ട് കളിക്കാര്‍ തമ്മില്‍ പ്രശ്നമുണ്ടായാല്‍ അത് അവര്‍ തന്നെയാണ് പറഞ്ഞ് പരിഹരിക്കേണ്ടത്. കോച്ചുമാര്‍ തന്ത്രങ്ങള്‍ മെനയുകയാണ് വേണ്ടത് - മൈക്കള്‍ വോൺ ക്രിക്ബസ്സിനോട് പറഞ്ഞു.
അതേസമയം, മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കൊഹ്ലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ ചുമത്തിയിരുന്നു. ആര്‍സിബി താരമായ കൊഹ്ലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്‍ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴയടക്കണം. ലഖ്‌നൗവിന്‍റെ അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക സമിതി വന്‍ തുക പിഴ ഈടാക്കിയത്.