ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപയോക്താക്കള്‍. വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ മൂലം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ഒരു വിഭാഗം ഇന്ത്യൻ വാട്സാപ്പ് ഉപയോക്താക്കൾ ആരോപിക്കുന്നത്. രാത്രിയിലാണ് സ്പാം ആക്രമണം കൂടുതലായി ഉണ്ടാകുന്നതെന്നും വിദേശ നമ്പറുകളില്‍ നിന്നാണ് ഇത്തരം ആക്രമണമുണ്ടാകുന്നതെന്നും ഉപയോക്താക്കള്‍ പറയുന്നു. ഇത്തരം സ്പാം കോളുകളെ കുറിച്ച് അറിയാത്തവര്‍ മിസ്ഡ് കോള്‍ കാണുന്ന നമ്പറിലേക്ക് തിരിച്ചു വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിയുടെ പരസ്യമോ, ഓൺലൈൻ ഓഫറോ ആണ്ഉപയോക്താക്കളെ കെണിയില്‍ വീഴ്ത്താന്‍ ഉപയോഗിക്കുന്നത്. കൂടുതലും ആഫ്രിക്കൻ നമ്പറുകളും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. കെനിയ, എത്തിയോപ്പിയ, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ രജിസ്ട്രേഷനുകളിൽ നിന്ന് വിളി വന്നാൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു കാരണവശാലം ഇത്തരം ആളുകള്‍ക്ക് ബാങ്കിംഗ് വിവരങ്ങൾ കൈമാറരുതെന്നും സൈബര്‍ വിദഗ്ദര്‍ പറഞ്ഞു.
മൊബൈൽ നമ്പറുകള്‍ വെരിഫൈ ചെയ്യുന്ന സംവിധാനത്തിലെ വീഴ്ചയാണ് പ്രശ്നം വഷളാകാൻ കാരണമെന്ന് വാട്സ് ആപ്പ് അറിയിച്ചു. വ്യാജൻമാരെ തിരിച്ചറിയാനും ബ്ലോക്ക് ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.