നൈജീരിയയുടെ പുതിയ പ്രസിഡന്റായി ബോല ടിനുബു സത്യപ്രതിജ്ഞ ചെയ്തു. ഫെബ്രുവരി 25-ന് നടന്ന തെരഞ്ഞെടുപ്പില്‍ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ (എപിസി) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിനുബു 8 മില്യനിലധികം വോട്ട് നേടിയാണ് വിജയിച്ചത്. എപിസി നേതാവും മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് ബുഹാരിയെ മറികടന്നാണ് ബോല ടിനുബു അധികാരം കൈപ്പിടിയില്‍ ഒതുക്കിയത്. നിലവില്‍ നൈജീരിയ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക്കുകയും വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, രാജ്യ സുരക്ഷ എന്നീ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. നൈജീരിയന്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ 'കിംഗ് മേക്കര്‍' എന്നാണ് ബോല ടിനുബു അറിയപ്പെടുന്നത്. തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് അധികാരം പ്രയോഗിക്കുന്നതിലും ഇതര കക്ഷി രാഷ്ട്രീയ മത നേതാക്കള്‍ക്കിടയില്‍ സ്വീകാര്യത നേടുന്നതിലും അഗ്രഗണ്യനാണ് അദ്ദേഹം. എപിസി തോല്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പായ ശേഷമാണ് ബോല ടിനുബു മുഖ്യധാരയിലേക്ക് വരുന്നതും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതും. 1999-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടു ശതമാനമാണ് (37% ) എപിസിക്ക് നേടാനായതെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി അവര്‍ മാറി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, അഴിമതിക്കും അരക്ഷിതാവസ്ഥക്കും അറുതി വരുത്തുമെന്ന് പറഞ്ഞാണ് മുഹമ്മദ് ബുഹാരി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയത്. എന്നാല്‍, നിരാശയായിരുന്നു ഫലം. രാജ്യത്തെ പണപ്പെരുപ്പം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ നിരക്കില്‍ എത്തിയതും, ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യത വന്നതും, കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ഇന്ധന ക്ഷാമവും മൂലം സാമ്പത്തിക രംഗം ആകെ താറുമാറായി. അതിനിടയില്‍ രാജ്യത്തിന്‍റെ തെക്കുകിഴക്കൻ മേഖലയിൽ വിഘടനവാദികള്‍ പിടിമുറുക്കുകയും ചെയ്തു. കൂടാതെ, ക്രൂഡ് ഓയിൽ നിക്ഷേപം വന്‍തോതില്‍ ഉണ്ടായിട്ടും സമ്പുഷ്ടീകരണം വേണ്ട രീതിയില്‍ നടക്കാത്തതും വലിയ വെല്ലുവിളിയാണ്. ഈ പ്രതിസന്ധികളെ ബോല ടിനുബു എങ്ങനെ മറികടക്കും എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.