സെനഗൽ പ്രതിപക്ഷ നേതാവ് ഉസ്മാൻ സോങ്കോയെ അറസ്റ്റുചെയ്തതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥികൂടിയായ സോങ്കോയെ 'യുവാക്കളെ വഴിതെറ്റിക്കുന്നു' എന്ന കുറ്റംചുമത്തി കോടതി രണ്ട് വർഷത്തെ തടവ്ശിക്ഷ വിധിച്ചിരുന്നു. കോടതി വിധി വന്നതിനുപിന്നാലെ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ സോങ്കോയുടെ പാസ്റ്റെഫ് പാർട്ടി ആഹ്വാനം ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിലൂടെയും പ്രതിഷേധം ആളിക്കത്തി. കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആഭ്യന്തര മന്ത്രി അന്റോയിൻ ഫെലിക്സ് ഡിയോം പറഞ്ഞു.
വിധി വന്നതിനുപിന്നാലെ തെരുവിലറിങ്ങിയ സോങ്കോയെ അനുയായികള്‍ കലാപ സമാനമായ സാഹചര്യമാണ് സൃഷിക്കുന്നത്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. പോലീസിന് നേരെ കല്ലെറിയുകയും ബസുകൾക്ക് തീയിടുകയും ചെയ്തു. വിധി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പാസ്റ്റെഫ് പാർട്ടിയുടെ ആരോപണം.
യുവാക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ നേതാവാണ് ഉസ്മാൻ സോങ്കോ. സെനഗലിന്‍റെ രാഷ്ട്രീയ സ്ഥലസ്ഥാനമെന്ന് അറിയപ്പെടുന്ന ഡാക്കറിലെ സെൻട്രൽ യൂണിവേഴ്‌സിറ്റി കാമ്പസിൽ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പോലീസിന് കാമ്പസിലേക്ക് കടക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും നിയന്ത്രണമേര്‍പ്പെടുത്തിയും കൂടുതല്‍ പ്രതിരോധ സേനയെ വിന്യസിച്ചും പ്രതിഷേധം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
സെനഗലിലെ നിയമപ്രകാരം ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. അതാണ് 48-കാരനായ ഉസ്മാൻ സോങ്കോയ്ക്ക് കനത്ത ആഘാതമാകുന്നത്. 'യുവാക്കളെ വഴിതെറ്റിച്ചു' എന്നത് എങ്ങിനെയാണ് കോടതിയില്‍ തെളിയിക്കപ്പെട്ടതെന്ന് വ്യക്തമല്ല.