കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തായ്‌വാനില്‍ മീ ടൂ ആരോപണവുമായി രംഗത്തെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സാംസ്‌കാരിക നേതാക്കള്‍, നാടുകടത്തപ്പെട്ട ചൈനീസ് വിമതർ എന്നിവരുൾപ്പടെ ഡസന്‍ കണക്കിന് ആളുകളാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. തായ്‌വാനിലെ പോളിഷ് എംബസിയിലെ മുൻ ഡെപ്യൂട്ടി പ്രതിനിധി ബാർട്ടോസ് റൈസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഒരു യുവതി രംഗത്തെത്തിയതാണ് ഏറ്റവും പുതിയത്.
മെയ് അവസാനത്തിൽ, തായ്‌വാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (ഡിപിപി) നിരവധി നേതാക്കള്‍ക്കെതിരെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ആരോപണ വിധേയരെല്ലാം രാജിവയ്ക്കാൻ നിർബന്ധിതരായി. ഡിപിപിയുടെ ചെയർപേഴ്‌സൺ ലായ് ചിംഗ്-ടെയും തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെനും രാജ്യത്തെ സ്ത്രീകളോട് പരസ്യമായി ക്ഷമാപണം നടത്തി. അടുത്ത ജനുവരിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിപിപി-ക്ക് കടുത്ത പ്രതിസന്ധിയാവുകയാണ് ഈ 'മീ ടൂ' പ്രവാഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും എന്നതുമാണ് ഡിപിപി നല്‍കുന്ന പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ഒരു പുരോഗമന ജനാധിപത്യ രാജ്യമാണ് തായ്‌വാന്‍ എങ്കിലും യാഥാസ്ഥിതികമായ സാമൂഹ്യ വ്യവസ്ഥിതിയാണ് അവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്.
രാഷ്ട്രീയക്കാരുടെ ജീവിതവും പ്രവർത്തനവും പ്രമേയമാക്കിയ ജനപ്രിയ നെറ്റ്ഫ്ലിക്സ് മൂവി "വേവ് മേക്കേഴ്‌സ്" പുറത്തിറങ്ങിയതിന് ശേഷമാണ് തായ്‌വാനില്‍ ലൈംഗിക പീഡന ആരോപണങ്ങളുടെ പ്രവാഹം തുടങ്ങിയത്.