റിയാദ്: സൗദി അറേബ്യയില്‍ ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദിൽ തുറക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അമുസ്ലിംങ്ങളായ നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം ലഭ്യമാകുക. റോയിട്ടേഴ്സാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. മദ്യം വാങ്ങുന്നതിന് പ്രതിമാസം നിശ്ചിത ക്വാട്ട ഉണ്ടായിരിക്കും. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ വാര്‍ത്തകളോട് സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് വിനോദസഞ്ചാരവും ബിസിനസും പ്രോത്സാഹിപ്പിക്കാനാണ് ഇത്തരമൊരു നടപടി. എംബസികളും നയതന്ത്രജ്ഞരും കൂടുതലായുള്ള പ്രദേശത്തായിരിക്കും മദ്യവില്‍പ്പനശാലകള്‍ തുറക്കുക. വിഷൻ 2030 എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് കരുതുന്നു. ഇതുവരെ സൗദി സമ്പൂർണ മദ്യനിരോധന നയമായിരുന്നു സ്വീകരിച്ചിരുന്നത്. അമുസ്‌ലിംകൾക്ക് മാത്രമായിരിക്കും മദ്യം ലഭിക്കുക. പക്ഷേ അമുസ്‌ലിം പ്രവാസികൾക്ക് ഈ സേവനം ലഭിക്കുമോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സൗദി പ്രവാസികളിൽ ഭൂരിപക്ഷവും ഏഷ്യയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മദ്യപാനത്തിനെതിരെ കർശന നിയമങ്ങൾ ഉള്ള രാജ്യമാണ് സൗദി അറേബ്യ. നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ്, ചാട്ടവാറടി എന്നിവയാണ് രാജ്യത്ത് നിലവിലുള്ള ശിക്ഷ. മദ്യം ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഈ അടുത്തായി പല കര്‍ശന നിയമങ്ങളിലും ഇളവ് വരുത്താൻ സൗദി തയ്യാറായിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, സംഗീത പരിപാടികൾ, സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി തുടങ്ങിയ പരിഷ്കാരങ്ങളും നടപ്പിലാക്കിയിരുന്നു.