കാലിഫോർണിയ: 96-ാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏഴ് പുരസ്കാരങ്ങൾ സ്വന്തമാക്കി ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺഹൈമർ. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ എന്നീ ഏഴ് വിഭാഗങ്ങളിലായാണ് ചിത്രത്തിന് അവാര്‍ഡുകള്‍ ലഭിച്ചത്. ആറ്റം ബോംബിന്‍റെ പിതാവായ ഓപണ്‍ഹെയ്മറുടെ ജീവ ചരിത്രമാണ് സിനിമയുടെ പ്രമേയം. ഇതാദ്യമായാണ് ക്രിസ്റ്റഫർ നോളന്‍ ഓസ്കാര്‍ നേടുന്നത്.
മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനും, മികച്ച നടനായി കിലിയൻ മർഫിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനായി റോബർട്ട് ബ്രൌണി ജൂനിയർ, മികച്ച ബാക്ക് ഗ്രൌണ്ട് സ്കോററായി ലുഡ്വിഗ് ഗോറാൻസൺ, മികച്ച സിനിമറ്റോഗ്രാഫറായി ഹൊയ്തെ വാൻ ഹൊയ്തെമ, മികച്ച എഡിറ്ററായി ജെന്നിഫര്‍ ലെം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓപ്പൺഹൈമറിന് പുറമേ 'പുവർ തിങ്സ്' എന്ന ചിത്രവും വേദിയില്‍ തിളങ്ങി. ചിത്രം നാല് പുരസ്കാരങ്ങളാണ് നേടിയത്. സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി എമ്മ സ്റ്റോൺ തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ എന്നീ പുരസ്കാരങ്ങളും ചിത്രം നേടി.
മികച്ച വിദേശ ചിത്രമായി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. '20 ഡെയ്സ് ഇൻ മരിയുപോൾ' മികച്ച ഡോക്യുമെന്ററി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. വിഷ്വൽ ഇഫക്ടസിനുള്ള പുരസ്കാരം ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മൈനസ്‍ വണ്ണിന് ലഭിച്ചു. ഇത്തവണ ഇന്ത്യയ്ക്ക് ഓസ്കാര്‍ വേദിയില്‍ തിളങ്ങാനായില്ല. ‘ടു കിൽ എ ടൈഗർ’ എന്ന ഡോക്യുമെന്ററി ഓസ്കാറിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പുരസ്കാരം നേടാനായില്ല.