സൊമാലിയയിൽ വെച്ച് സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കെനിയൻ വിമാനം വെടിവെച്ചിട്ടത് തങ്ങളാണെന്ന് സമ്മതിച്ച് എത്യോപ്യ. വിമാനത്തിലുണ്ടായിരുന്ന ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. തെക്ക് പടിഞ്ഞാറൻ സൊമാലിയയിലെ ബർഡേൽ പട്ടണത്തിലുള്ള ഒരു സൈനിക ക്യാമ്പ് സംരക്ഷിക്കുന്ന എത്യോപ്യൻ സൈന്യം തിങ്കളാഴ്ചയാണ് വിമാനം വെടിവെച്ചിട്ടതെന്ന് എത്യോപ്യൻ സൈന്യം ആഫ്രിക്കൻ യൂണിയന് (എയു) നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് രാജ്യത്തെ സഹായിക്കുന്നതിനായി മരുന്നുകള്‍ അടക്കമുള്ള അവശ്യവസ്തുക്കളുമായി വരികയായിരുന്നു വിമാനം. എന്നാല്‍ അങ്ങനെയൊരു വിമാനം വരുന്നത് അറിയിക്കാത്തതിനെ തുടര്‍ന്ന് ഏതോ ശത്രു വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് എത്യോപ്യൻ സൈനികർ വിമാനം വെടിവെച്ചിട്ടത് എന്നാണ് എത്യോപ്യ പറയുന്ന ന്യായം. മാത്രവുമല്ല, വിമാനം അസാധാരണമാം വിധം താഴ്ന്നായിരുന്നു പറന്നിരുന്നതെന്നും അവര്‍ പറയുന്നു. എന്തായാലും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സൊമാലിയ, എത്യോപ്യ, കെനിയ എന്നീ രാജ്യങ്ങളിലെ വിദഗ്ദര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് എത്യോപ്യ തന്നെ ആഫ്രിക്കന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.