മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ്റായി വീണ്ടും വ്ളാദിമിർ പുടിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് പുടിന്‍ അധികാരത്തിലെത്തുന്നത്. 87.97 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പുടിന്റെ ചരിത്ര വിജയം. ശക്തമായ എതിരാളികള്‍ ഇല്ലാത്തതുകൊണ്ട് തന്നെ ആദ്യമേ പുടിന്‍ വന്‍ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. ഇനി 2030 വരെ ആറു വര്‍ഷം കൂടി റഷ്യ പുടിന്റെ അധീനതയിലായിരിക്കും. ഇതോടെ റഷ്യയിൽ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന നേതാവാകും പുടിന്‍.
തെരഞ്ഞെടുപ്പിനിടെ റഷ്യയില്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. 'നൂൺ എഗെയ്ൻസ്റ്റ് പുടിൻ' എന്ന പേരിലാണ് പ്രതിഷേധം നടന്നത്. ചില നഗരങ്ങളില്‍ യുക്രെയ്ൻ ബോംബാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിപക്ഷ നേതാവ് അലക്സി നെവാൽനിയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണവും ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിഷേധിക്കുന്നവര്‍ റഷ്യയിൽ ന്യൂനപക്ഷമാണെങ്കിലും അവര്‍ വോട്ടിങ്ങിലൂടെ രേഖപ്പെടുത്തിയത് പുടിന്‍ ഭരണത്തോടുള്ള പ്രതിഷേധവും വിരോധവുമാണ്. റഷ്യയെയും, റഷ്യന്‍ ഭരണകൂടത്തെയും വിമര്‍ശിച്ച് കൊണ്ട് നെവാൽനി ആദ്യമേ രംഗത്തു വന്നിരുന്നു. വിജയിച്ച ശേഷം പുടിന്‍ ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ജനങ്ങളുടെ സ്വാതന്ത്ര്യം, അവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നിങ്ങനെ നീളുന്നു പുടിന്‍റെ പ്രഖ്യാപനം.
പക്ഷേ, പുടിന്‍ അധികാരത്തിലേറിയ ശേഷം സ്വതന്ത്ര ടെലിവിഷൻ നെറ്റ്‌വർക്കുകളെ സ്‌റ്റേറ്റിന് കീഴിലാക്കി, ചില വാർത്താ മാധ്യമങ്ങള്‍ക്ക് പൂട്ടുവീണു. ഗവർണർ, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി, കോടതികളുടെ അധികാരം വെട്ടിച്ചുരുക്കി, പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമകേടുകള്‍ നടന്നതായും, ജനാധിപത്യത്തെ പുടിന്‍ ഇല്ലാതാക്കിയെന്നും നിരീക്ഷകര്‍ ആരോപിച്ചു.