ന്യൂയോർക്ക്: ലോക സന്തോഷ സൂചികയില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യ പട്ടികയില്‍ 126-ാം സ്ഥാനത്ത് തന്നെയായിരുന്നു. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡാണ്. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാകുന്നത്.
പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളും നോര്‍ഡിക് രാജ്യങ്ങള്‍ കരസ്ഥമാക്കി. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, ഇസ്രായേൽ, നെതർലാൻഡ്‌സ്, നോർവേ, ലക്‌സംബർഗ്, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ എന്നിവയാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയ രാജ്യങ്ങൾ. കോവിഡിന് മുന്‍പും ഈ രാജ്യങ്ങള്‍ ആദ്യ സ്ഥാനക്കാരായിരുന്നു. 2015-ല്‍ പട്ടികയില്‍ ഇന്ത്യ 117-മത്തെ സ്ഥാനത്തായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2012-ലായിരുന്നു പട്ടിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. അന്ന് മുതല്‍ യുഎസും, ജര്‍മനിയും ആദ്യ 20-ല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യുഎസ് 23-ാം സ്ഥാനത്തും, ജർമനി 24ാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം 16-ാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഈ വർഷം 23-ാം സ്ഥാനത്തേക്ക് പോകാന്‍ കാരണം 30 വയസിന് താഴെയുള്ള യുവാക്കളുടെ മാനസികാരോഗ്യ സ്ഥിതി മോശമായതാണ്. താലിബാന്‍ നിയന്ത്രണത്തിലായതിനാല്‍ അഫ്ഗാനിസ്ഥാന്‍ പട്ടികയില്‍ ഏറ്റവും അവസാനമാണ്. കോംഗോ, സിയറ ലിയോൺ, ലെസോത്തോ, ലെബനൻ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടു മുന്‍പുള്ളത്.
ലോകത്തിലെ വലിയ രാജ്യങ്ങളൊന്നും പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നില്ല. ഇന്ത്യയില്‍ വാര്‍ധക്യത്തിലുള്ളവരിലാണ് ജീവിത സംതൃപ്തി കൂടുതലായും കാണുന്നത്. അതില്‍ തന്നെ പുരുഷന്മാർക്കാണ് സ്ത്രീകളേക്കാൾ ജീവിത സംതൃപ്തി. പ്രതിവര്‍ഷ ജിഡിപി, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഈ ലോക സന്തോഷ സൂചിക തയ്യാറാക്കുന്നത്.