റിയാദ്: ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ. സൗദിയെ പ്രതിനിധീകരിച്ച് 27-കാരിയായ റൂമി അല്‍ഖഹ്താനിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നുകഴിഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടില്‍ സൗദി മാറ്റം വരുത്തിയതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും സൗദി അറേബ്യയുടെ അരങ്ങേറ്റ മത്സരമാണിതെന്നും റൂമി അല്‍ഖഹ്താനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റിയാദ് സ്വദേശിയായ റൂമി അടുത്തിടെ മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസ്സിസ് ഗ്ലോബല്‍ ഏഷ്യനില്‍ പങ്കെടുത്തിരുന്നു. മിസ് സൗദി അറേബ്യ കിരീടം, മിസ് മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേള്‍ഡ് 2021, മിസ് വുമണ്‍ എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം പേരാണ് റൂമിയെ ഫോളോ ചെയ്യുന്നത്. ലോക സംസ്‌കാരങ്ങളെക്കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റൂമി പറഞ്ഞു. സെപ്റ്റംബറില്‍ മെക്‌സികോയിലാണ് മിസ് യൂണിവേഴ്‌സ് 2024 മത്സരം നടക്കുക.