കൊറോണ വൈറസ് പകർച്ചവ്യാധിയെ ചെറുക്കാൻ അമേരിക്ക ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഇന്ത്യയിലുള്ള നമ്മുടെ സുഹൃത്തുക്കൾക്ക് യു.എസ് വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ നില്‍ക്കും. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി അമേരിക്ക സഹകരിക്കുന്നുണ്ട്. നമ്മളൊരുമിച്ച് ഈ അദൃശ്യ ശത്രുവിനെയും തോൽപ്പിക്കും!' - ട്രംപ് ട്വീറ്റ് ചെയ്തു.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് യുഎസ്. ഇന്ത്യയില്‍ ഇതുവരെ 85,000 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,600 പേര്‍ മരണപ്പെടുകയും ചെയ്തു.
അതേസമയം, കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് യുഎസിന് നൽകിയില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞ മാസം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ പിന്നീട് ഈ മരുന്നിന്റെ കയറ്റുമതി നിരോധനം റദ്ദാക്കുകയും 29 ദശലക്ഷം മരുന്ന് യുഎസിലേക്ക് അയക്കുകയും ചെയ്തിരുന്നു.