കൊറോണ വൈറസ് പ്രതിസന്ധിയെ തന്റെ പിൻഗാമിയായ ഡൊണാൾഡ് ട്രംപ് കൈകാര്യം ചെയ്തതിനെ വിമർശിച്ചുകൊണ്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ വീണ്ടും രംഗത്ത്. 'അദ്ദേഹത്തിന് താന്‍ വഹിക്കുന്ന പദവിയെകുറിച്ച് യാതൊരു ബോധവും ഇല്ലെന്ന് ഈ മഹാമാരിയുടെ സമയത്തുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുവെന്ന്' ഒബാമ പറഞ്ഞു. കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മഹാമാരി നമ്മുടെ രാജ്യത്തിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഏത്രത്തോളം പരാജയമാണെന്ന് തുറന്നു കാട്ടുന്നതായി ഒബാമ അഭിപ്രായപ്പെട്ടു. നേരത്തെയും ട്രംപിനെതിരെ അദ്ദേഹം സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,200 ൽ അധികം ആളുകൾ യുഎസിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. മൊത്തം മരണസംഖ്യ 89,000 ആണ്, ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍. അമേരിക്കയിലെ കറുത്ത ജനവിഭാഗങ്ങളെ രോഗം എങ്ങിനെ ബാധിക്കുന്നുവെന്നും ഒബാമ വിലയിരുത്തി. 'ഇതുപോലുള്ള ഒരു രോഗം കറുത്ത സമുദായങ്ങൾക്ക് ചരിത്രപരമായി ഈ രാജ്യത്ത് നേരിടേണ്ടിവരുന്ന അന്തർലീനമായ അസമത്വങ്ങളെയും അധിക ഭാരങ്ങളെയും തുറന്നു കാട്ടുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.