ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ഇതേ നില തുടരുകയാണെങ്കില്‍ സൈന്യത്തെ ഇറക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. നഗരങ്ങളും സംസ്ഥാനങ്ങളും പ്രതിഷേധം നിയന്ത്രിക്കുന്നതിലും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിലും പരാജയപ്പെട്ടാൽ സൈന്യത്തെ വിന്യസിക്കുമെന്നും അവർക്ക് പ്രശ്‌നം വേഗത്തിൽ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്.
അതിനിടെ, ജോർജ് ഫ്ലോയ്ഡിന്റെ മരണം കഴുത്ത് ഞെരുക്കിയമര്‍ത്തിയതിനെ തുടർന്നെന്ന ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാർഡിയോപൾമോണറി അറസ്റ്റിനെ (പെട്ടെന്ന് ഹൃദയമിടിപ്പ് നിലയ്ക്കുന്ന അവസ്ഥ) തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. മരണരീതി നരഹത്യയാണെന്ന് മിനിയപ്പലിസിലെ ഹെന്നെപിൻ കൗണ്ടി മെഡിക്കൽ എക്സാമിനർ പറഞ്ഞു.
പ്രക്ഷോഭം അതിരുവിട്ടതോടെ മിസോറിയിൽ നാല് പോലീസുകാർക്ക് വെടിയേൽക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്ക് മുമ്പ്, വൈറ്റ് ഹൌസില്‍വെച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സമീപത്തുള്ള പാർക്കിൽ നിന്ന് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും ഉപയോഗിച്ച് പോലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്തു. യുഎസിൽ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവർത്തനമാണെന്നും പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നുമാണ് അദ്ദേഹം പറയുന്നത്. ക്രിമിനൽ ശിക്ഷാനടപടികളും ജയിൽവാസവും നേരിടേണ്ടി വരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് പറഞ്ഞു.