യുഎസിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ മറ്റൊരു മുതിർന്ന മുൻ സൈനിക ഉദ്യോഗസ്ഥൻകൂടെ രംഗത്ത്. ട്രംപിന്റെ പ്രസ്താവന വളരെ ആശങ്കാജനകവും അപകടകരവുമാണെന്ന് മുൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർട്ടിൻ പ്രതികരിച്ചു. ഇപ്പോഴത്തെയും മുൻ പ്രതിരോധ സെക്രട്ടറിമാരും ട്രംപിന്‍റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയാണ്. ഇതേ നില തുടരുകയാണെങ്കില്‍ സൈന്യത്തെ ഇറക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. നഗരങ്ങളും സംസ്ഥാനങ്ങളും പ്രതിഷേധം നിയന്ത്രിക്കുന്നതിലും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിലും പരാജയപ്പെട്ടാൽ സൈന്യത്തെ വിന്യസിക്കുമെന്നും അവർക്ക് പ്രശ്‌നം വേഗത്തിൽ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് ട്രംപ് പറഞ്ഞത്.
സമാധാനപരമായ പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യാന്‍ സൈന്യത്തെ ഇറക്കുമെന്ന പ്രഖ്യാപനം അപകടകരമാണ്. സൈന്യം ഉപയോഗിച്ച് സാഹചര്യത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റ് ഏറ്റെടുക്കുമെന്ന ആശയം എന്നെ അസ്വസ്ഥനാക്കുന്നു എന്ന് ജനറൽ മാർട്ടിൻ പറഞ്ഞു. നേരത്തെ, 'ട്രംപ് നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും' മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രതികരിച്ചിരുന്നു.