സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) യും, കാസർകോട് പടക്കാട് സ്വദേശിനി നബീസ (63)യുമാണ് ഇന്ന് മരിച്ചത്. പ്രമേഹ രോഗിയായ അഞ്ജലി തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ബോധരഹിതയായിരുന്നു ഇവർ. ഐസിയുവിലായിരുന്നു ചികിത്സ തുടർന്നിരുന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണം രണ്ടായി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നബീസ. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.
അതേസമയം, കേരളത്തില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9185 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,09,635 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി.