ഈ വര്‍ഷത്തെ ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. ഉച്ചയോടെ തീർഥാടകർ മിനായിലേക്ക് നീങ്ങും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർമങ്ങൾ പൂർത്തിയാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പുണ്യസ്ഥലങ്ങളിൽ ചെയ്തിട്ടുണ്ട്. പ്രത്യേക സുരക്ഷയോടെയാണ് ഹാജിമാർക്ക് മിനായിലെ തമ്പുകളിൽ താമസിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. അറഫ സംഗമം വ്യാഴാഴ്ചയാണ്.
തീർഥാടകരെല്ലാം മക്കയിലെത്തിയിട്ടുണ്ട്. മക്കയുടെ അതിർത്തി പ്രദേശമായ ഖർനുൽ മനാസിൽ എന്ന മീഖാത്തിൽ പോയി ഹജ്ജിനുള്ള ഇഹ്‌റാം ചെയ്തു തീർഥാടകർ ഉച്ചയോടെ മിനായിലേക്ക് പോകും.
ഈ വർഷം ഹജ്ജ് നിർവ്വഹിക്കാനായി സൗദിയില്‍ താമസിക്കുന്ന 160 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പൗരന്മാരെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡ് - 19, ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, മാനസിക പ്രശ്‌നം എന്നിവയുള്ളവർക്ക് ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ അനുമതി നൽകിയിട്ടില്ല. നേരത്തെ ഹജ്ജ് ചെയ്തവർക്കും ഈ വർഷം അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
പൂർണമായും സൗദി ഗവൺമെന്റിന്റെ ചെലവിലാണ് തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. 20 വീതം തീർഥാടകർ അടങ്ങിയ സംഘങ്ങളായാണ് കർമങ്ങൾ നിർവഹിക്കുക. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങളെല്ലാം പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്.