ഇറാനെതിരെ വീണ്ടും അന്താരാഷ്‌ട്ര ഉപരോധമേര്‍പ്പെടുത്താനുള്ള ശ്രമത്തില്‍ അമേരിക്ക കൂടുതല്‍ ഒറ്റപ്പെടുന്നു. 15 അംഗ യുഎൻ സുരക്ഷാ കൗൺസിലിൽ 13 രാജ്യങ്ങളും അമേരിക്കയുടെ നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പ് ഇറാനുമായി വന്‍കിട രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവ കരാറില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.
എന്നാല്‍ ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താന്‍ 30 ദിവസത്തെ കൗണ്ട്‌ഡൗൺ ആരംഭിച്ചുവെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്. അമേരിക്കയുടെ ദീർഘകാല സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, ചൈന, റഷ്യ, വിയറ്റ്നാം, നൈജർ, സെന്റ് വിൻസെന്റ്, ഗ്രനേഡൈൻസ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, എസ്റ്റോണിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളാണ് അവരുടെ നീക്കത്തെ ശക്തമായി എതിര്‍ത്തത് എന്നത് ശ്രദ്ധേയമാണ്.
ഇറാന്‍ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ലോകശക്തികളുമായി 2015-ല്‍ ഉണ്ടാക്കിയ കരാര്‍ ഇറാന്‍ ലംഘിച്ചുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. തുടര്‍ന്ന് 2018-ല്‍ അമേരിക്ക കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറി. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ഇറാനുമായുള്ള കരാര്‍ നിലനിര്‍ത്തണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.
റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ഈ വിഷയത്തില്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇറാനെതിരെ യുഎൻ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍പോലും പാലിക്കാന്‍ അവര്‍ തയ്യാറല്ല. എന്നാല്‍ ഈ നിലപാട് തുടരാനാണ് നീക്കമെങ്കില്‍ അമേരിക്കക്ക് അതിശക്തമായി പ്രതികരിക്കേണ്ടി വരുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഭീഷണി.