അമേരിക്കയിൽ ആഞ്ഞടിച്ച് സാലി ചുഴലിക്കാറ്റ്. ഒരാൾ മരിച്ചു. നിരവധി കുടുംബങ്ങളെ പ്രളയ പ്രദേശത്ത്നിന്നും മാറ്റിപാർപ്പിച്ചു. അരലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് വൈദ്യുതിബന്ധം നഷ്ടപ്പെട്ടത്.
ഫ്ലോറിഡ പാൻഹാൻഡ്‌ലെയും തെക്കൻ അലബാമയിലെയും ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്ന് നാഷണൽ ഹറിക്കേൻ സെന്റർ അറിയിച്ചു. നാല് മാസം പെയ്യേണ്ടിയിരുന്ന മഴയെ നാലു ദിവസം കൊണ്ട് ചുഴലിക്കാറ്റ് അമേരിക്കയിൽ എത്തിച്ചതായി അഗ്നിശമനസേന വിഭാഗം മേധാവി ജിന്നി ക്രാനർ പറഞ്ഞു. കാറ്റിനെതുടർന്ന് അലബാമയിലെ ഓറഞ്ച് ബീച്ചിൽ ഒരാൾ മരിച്ചതായും മറ്റൊരാളെ കാണാതായെന്നും മേയർ സ്റ്റീവൻ റീഡ് അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് കാറ്റഗറി 2 ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാലി, അലബാമയിലെ ഗൾഫ് ഷോർസിൽ കരതൊട്ടത്. മണിക്കൂറിൽ 169 കിലോമീറ്റർ വരെയായിരുന്നു തുടക്കത്തിൽ കാറ്റിന്റെ പരമാവധി വേഗത. പിന്നീട് അത് 56 കിലോമീറ്റർ വരെ കുറഞ്ഞു. കനത്ത മഴയും കൊടുങ്കാറ്റും അമേരിക്കയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.