കൊവിഡ്-19 പശ്ചാത്തലത്തിൽ 28,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി തീം പാർക്ക്. അമേരിക്കയിലെ ഡിസ്നി തീം പാർക്കുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുക.
ഈ തീരുമാനം വേദനാജനകമാണെങ്കിലും നഷ്ടം നികത്താൻ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്നും ഡിസ്നി പാർക്ക് ചെയർമാൻ ജോഷ് ഡാമാരോ പറഞ്ഞു. കൊവിഡ് കാരണം തീം പാർകുകൾ തുറന്നുപ്രവർത്തിക്കാൻ കഴിയാത്തതും, കൊവിഡ് അനിശ്ചിതമായി തുടരുന്നതും കമ്പനിയെ ഈ തീരുമാനമെടുക്കാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനത്തിന് മുൻപ് തന്നെ ഡിസ്നി കാലിഫോണിയയിലെയും ഫ്ലോറിഡയിലെയും നിരവധി തീം പാർക്കുകൾ അടച്ചുപൂട്ടിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്താത്തതും തീം പാർക്കുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കാത്തതുമാണ് കാലിഫോണിയയിലെ പിരിച്ചുവിടലിനും കാരണമായതെന്ന് ഡാമാരോ പറഞ്ഞു. ഫ്ലോറിഡയിൽ കുറച്ച് കാലം തുറന്നുപ്രവർത്തിച്ചിരുന്നെങ്കിലും പാർക്കിലേക്ക് വരുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകളനുസരിച് അമേരിക്കയാണ് ലോകത്ത് വേച്ച് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതമായ രാജ്യം. രാജ്യത്ത് ഇതുവരെ 7, 180, 411 കേസുകളും 205, 774 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.