അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തോടടുത്ത് നില്‍ക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് കഠിനമായിരുന്നുവെങ്കിലും ക്ഷമയോടെ കാത്തിരിക്കണമെന്നും ബൈഡൻ പറഞ്ഞു. ജനാധിപത്യ സമൂഹത്തിൽ ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടെന്നും അത് മാനിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
രാജ്യത്തിനായി പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ കടമ. രാഷ്ട്രീയപരമായി എതിരാളികളായിരിക്കുന്നവർ ശത്രുക്കളല്ലെന്നും താനുൾപ്പെടെ എല്ലാവരും അമേരിക്കക്കാരാണെന്നും ബൈഡൻ വ്യക്തമാക്കി. രാജ്യത്തെ ഭിന്നിപ്പിക്കാതെ ഒറ്റക്കെട്ടായി നിലനിർത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, 264 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന്‍ കേവല ഭൂരിപക്ഷമായ 270 വോട്ടുകള്‍ക്ക് വളരെ അടുത്താണ്.
എന്നാൽ, തെരഞ്ഞെടുപ്പ് ജയിച്ചെന്നു കരുതേണ്ടതില്ലെന്ന് ജോ ബൈഡനോട് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. നിയമയുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും കള്ളവോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. അലാസ്‌കയും നോര്‍ത്ത് കാരലിനയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് തുടരുകയാണ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും ഫിലാഡല്‍ഫിയയില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുകയാണ്.