സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബില്‍ സിറിയൻ സർക്കാർ നടത്തിയ ആക്രമണങ്ങളിൽ 20-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. വിമതരുടെ കൈവശമുള്ള അവസാന കേന്ദ്രമാണ് ഇദ്ലിബ്. വ്യോമാക്രമണത്തില്‍ ആറ് സ്കൂളുകളും രണ്ട് നഴ്സറികളും തകര്‍ന്നു. ഈ വർഷം ഇതുവരെ 22 വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും ബോംബിട്ടു തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.
വിമത നിയന്ത്രണത്തിലുള്ള തന്ത്രപരമായ ഹൈവേകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൈനിക നീക്കം ശക്തമാക്കിയത്. എന്നാല്‍, ജനസാന്ദ്രത ഏറെയുള്ള പ്രവിശ്യയായ ഇദ്ലിബ് ഉൾപ്പെടെയുള്ള മുഴുവൻ വിമത ശക്തി കേന്ദ്രങ്ങളും കയ്യടക്കാനാണ് അസദിന്‍റെ സൈന്യം ശ്രമിക്കുന്നത്.
ഒരു മില്യൺ ആളുകളെങ്കിലും വടക്കോട്ട് പലായനം ചെയ്ത് തുർക്കി അതിർത്തിയിലെത്തിയെന്ന് യു.എന്‍. പറയുന്നു. തുര്‍ക്കിയാണ് വിമതര്‍ക്ക് പിന്തുണ നല്‍കുന്നത്. തുര്‍ക്കി സൈന്യവും സഹായത്തിനായി അവരുടെ കൂടെയുണ്ട്. എന്നാല്‍ അതിര്‍ത്തി അടച്ചതിനാല്‍ ജനങ്ങള്‍ മതിയായ പാർപ്പിടമോ ഭക്ഷണമോ ആരോഗ്യ സംരക്ഷണമോ ഇല്ലാതെ അതിശൈത്യത്തെ അതിജീവിക്കാന്‍ പാടുപെടുകയാണ്. പ്രതികൂല കാലാവസ്ഥയെ അതിജീവ്ക്കാന്‍ കഴിയാതെ ഏഴു കുട്ടികൾ മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.