ഇസ്ലാമാബാദ് : ജയിലില്‍ തന്റെ സെല്ലില്‍ ബാത്ത്‌റൂമില്‍ പോലും ക്യാമറകള്‍ ഉണ്ടായിരുന്നതായി നവാസ് ഷെരീഫിന്റെ മകള്‍. പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍-എന്‍) വൈസ് പ്രസിഡന്റും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് ഷെറീഫാണ് ജയില്‍ അധികൃതര്‍ സെല്ലിലും ബാത്ത്‌റുമിലും ക്യാമറകള്‍ സ്ഥാപിച്ചതായി ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം ചൗധരി ഷുഗര്‍ മില്ല് കേസില്‍ അറസ്റ്റിലായ ശേഷം ജയിലില്‍ കിടന്നപ്പോള്‍ നേരിടേണ്ടിവന്ന അസൗകര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് മറിയം തുറന്നു പറഞ്ഞത്.
ഞാന്‍ രണ്ടുതവണ ജയിലില്‍ പോയിട്ടുണ്ട്, ഒരു സ്ത്രീയോട് എങ്ങനെ ജയില്‍ അധികൃതര്‍ പെരുമാറി എന്നു പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് സ്വന്തം മുഖം പുറത്തുകാണിക്കാനുളള ധൈര്യമുണ്ടാവില്ല എന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അവര്‍ പറഞ്ഞു. അധികാരികള്‍ക്ക് മുറിയിലേക്ക് അതിക്രമിച്ച് കയറി പിതാവ് നവാസ് ഷെരീഫിനു മുന്നില്‍ വച്ച് അറസ്റ്റ് ചെയ്ത്, വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമെങ്കില്‍ ഒരു സ്ത്രീയും പാക്കിസ്ഥാനില്‍ സുരക്ഷിതരല്ല എന്ന് പിഎംഎല്‍-എന്‍ വൈസ് പ്രസിഡന്റ് പറഞ്ഞു. ഒരു സ്ത്രീ അവള്‍ പാക്കിസ്ഥാനിലോ മറ്റെവിടെ ആണെങ്കിലും ദുര്‍ബലയല്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയുടെ പരിതിക്കുളളില്‍ നിന്നുകൊണ്ട് സൈനിക സ്ഥാപനവുമായി ചര്‍ച്ച നടത്താന്‍ തങ്ങളുടെ പാര്‍ട്ടി തയാറാണെന്ന് മറിയം നവാസ് ഷെരീഫ് പറഞ്ഞിരുന്നു. താന്‍ സംസ്ഥാന സ്ഥാപനങ്ങള്‍ക്ക് എതിരല്ലെന്നും രഹസ്യമായുളള സംഭാഷണങ്ങള്‍ക്ക് തയാറല്ല എന്നും അവര്‍ വ്യക്തമാക്കി. കളളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മറിയം ഷെരീഫിനെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ നിയമങ്ങള്‍ ലംഘിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും താന്‍ രാഷ്ട്രീയമായി ഇരയാക്കപ്പെടുകയായിരുന്നു എന്നും അവര്‍ ആരോപിച്ചു.
മറിയം നവാസിന്റെ കുടുംബം പണമിടപാട് നടത്താനും അനധികൃതമായി ഓഹരികള്‍ കൈമാറാനും ചൗധരി ഷുഗര്‍ മില്ലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ അസിസ്റ്റന്റ് ഷഹസാദ് അക്ബര്‍ പറഞ്ഞിരുന്നു. 2008ല്‍ 7 മില്ല്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഓഹരികള്‍ മറിയം നവാസ് എടുക്കുകയും 2010ല്‍ യൂസഫ് അബ്ബാസ് ഷെരീഫിന് കൈമാറുകയും ചെയ്തതായി അക്ബര്‍ പറഞ്ഞു.