ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് വാക്‌സിന്‍ പ്രായമായവരില്‍ ഫലപ്രദമെന്ന് സൂചന. ആസ്ട്രാസെനക പിഎല്‍സിയുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പ്രായമായവരില്‍ മികച്ച രോഗപ്രതിരോധശേഷിയുണ്ടാക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അവകാശപ്പെട്ടു.
പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ വാക്‌സിന്‍ പ്രായമായവരില്‍ രോഗപ്രതിരോധം വർദ്ധിപ്പിച്ചെന്നാണ് സർവകലാശാല പറയുന്നത്. ഗുരതര രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷിയുണ്ടാക്കിയെന്ന് ഓക്‌സ്‌ഫോര്‍ഡിന്റെ രണ്ടാംഘട്ട പരീക്ഷണത്തിൽ വ്യക്തമായി. 70 വയസിനു മുകളിലുളള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. അവസാനഘട്ട ഫലങ്ങള്‍ ഉടൻ പ്രതീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് പറഞ്ഞു.
അതേസമയം വാക്‌സിന് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഡോസ് കഴിഞ്ഞ് 14 ദിവസത്തിനുളളില്‍ വൈറസിനെ ടാര്‍ഗറ്റുചെയ്യുന്ന ടി സെല്ലും, 28 ദിവസത്തിനുളളില്‍ വൈറസിനെതിരായ ആന്റിബോഡിയും ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.