അബൂജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സെക്കന്ററി സ്‌കൂളില്‍ ഭീകരാക്രമണം. നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. എണ്ണൂറോളം കുട്ടികള്‍ പടിക്കുന്ന കറ്റ്‌സീനയിലെ സ്‌കൂളിലായിരുന്നു വെളളിയാഴ്ച്ച വൈകുന്നേരം ആക്രമണം നടന്നത്. അക്രമികള്‍ മോട്ടോര്‍ബൈക്കുകളില്‍ എത്തി വെടിവയ്ക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ ചിതറിയോടി. അക്രമികളുടെ ഒളിത്താവളം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് അതികൃതര്‍ വ്യക്തമാക്കി.
അതേസമയം ആക്രമണത്തെ അപലപിച്ചുകൊണ്ട് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി രംഗത്തെത്തി. സ്‌കൂളുകളോട് മുഴുവന്‍ കുട്ടികളുടെ എണ്ണമെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഓള്‍ ബോയ്‌സ് ബോര്‍ഡിംഗ് സ്‌കൂളില്‍ 11 മണിയോടുകൂടിയാണ് വെടിവയ്പ്പുണ്ടായത്, ഒരു മണിക്കൂറിലധികം നേരം ആക്രമണം നീണ്ടുനിന്നു. വെടിവയ്പ്പ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മതില്‍ ചാടി രക്ഷപ്പെട്ടതാവാമെന്നാണ് പോലീസിന്റെ നിഗമനം. കാണാതായ ഇരുനൂറോളം വിദ്യാര്‍ത്ഥികളില്‍ പലരും മടങ്ങിയെത്തി. എന്നാല്‍ നിരവധി കുട്ടികളെ ആയുധധാരികള്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പോലീസുകാരന്‍ ചികിത്സയിലാണ്. സ്‌കൂളിലുളള മറ്റ് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ എല്ലാ ബോര്‍ഡിംഗ് സ്‌കൂളുകളും അടച്ചുപൂട്ടാന്‍ കറ്റ്‌സീന ഗവര്‍ണ്ണര്‍ അമിനു ബെല്ലോ മസാരി ഉത്തരവിട്ടു. സംസ്ഥാനത്ത് ഗ്രാമത്തലവനുള്‍പ്പെടെ ഇരുപത് പേരേ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസത്തിനുളളിലാണ് സ്‌കൂളില്‍ ആക്രമണം ഉണ്ടായത്. 2014ല്‍ നൈജീരിയന്‍ പട്ടണമായ ചിബോക്കിലെ ഒരു സ്‌കൂളിലെ 270ലധികം പെണ്‍കുട്ടികളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.