ഖാസിം സുലൈമാനിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ ഒരിക്കലും ഈ ഭൂമിയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ഇസ്മായില്‍ ഘാനി. 2020 ജനുവരി 3ന് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തെഹ്‌റാന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലാണ് ഇസ്മായില്‍ ഘാനിയുടെ ഭീഷണി.
അമേരിക്കക്കും അവരെ അനുകൂലിക്കുന്ന രാജ്യങ്ങൾക്കുമെതിരായ 'പ്രതിരോധത്തിത്തിന്‍റെ അച്ചുതണ്ട്' എന്ന് ഇറാൻ പറയുന്ന ശിയ ശക്തിയുടെ ശിൽപിയായിരുന്നു ഖാസിം സുലൈമാനി. ഒമാൻ ഉൾക്കടൽ മുതൽ സിറിയയും ഇറാഖും ലബനാനും ഉൾപ്പെടുന്ന മെഡിറ്ററേനിയന്റെ കിഴക്കൻ തീരംവരെ നീളുന്നതാണ് ഈ അച്ചുതണ്ട്.
ലോകത്തിലെ ഏറ്റവും ക്രൂരരായ മനുഷ്യരാണ് ഷഹീദ് സുലൈമാനിയെ വധിച്ചത്. കൊലപാതകത്തിന് ഉത്തരവിട്ടത് ട്രംപാണെന്നും അദ്ദേഹം ആരോപിച്ചു. 'അമേരിക്ക നടത്തിയ കുല്‍സിത പ്രവര്‍ത്തികള്‍ കാരണം കുദ്‌സ് സേനയുടേയും പ്രതിരോധ സേനയുടെയും പാത ഒരിഞ്ച് പോലും മാറില്ല. ഈ കുറ്റകൃത്യത്തിന് നിങ്ങളുടെ വീട്ടില്‍ (യുഎസില്‍)വച്ച് പോലും മറുപടി നല്‍കാന്‍ ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020ന്റെ തുടക്കത്തില്‍, ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വച്ചാണ് വ്യോമാക്രമണത്തിലൂടെ യുഎസ് സുലൈമാനിയെ വധിച്ചത്.