അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ അവതരിപ്പിച്ച് ഉത്തരകൊറിയ. ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്‍റെ സാന്നിദ്ധ്യത്തിലാണ് കൂറ്റന്‍ മിസൈല്‍ പ്രദര്‍ശനം നടന്നത്. പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് വന്‍ സൈനിക പരേഡും സംഘടിപ്പിച്ചിരുന്നു. അതേസമയം ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല.
പുതിയ ആയുധ പ്രദര്‍ശനം അമേരിക്കൻ പ്രസിഡന്റായി ഈ ആഴ്ച സ്ഥാനമേൽക്കുന്ന ജോ ബൈഡന്റെ ശ്രദ്ധ ആകർഷിക്കാനാണ് എന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തർവാഹിനികളിൽ ഘടിപ്പിക്കുന്ന ബാലിസ്റ്റിക് മിസൈലുകളാണ് പോംഗ്യാങ്ങിലെ പരേഡിൽ അണിനിരത്തിയത്. പുക്ഗുക്ക്‌സോംങ്-5 എന്ന പേരിലറിയപ്പെടുന്ന മിസൈലുകൾ ഖര ആണവോർജ്ജ മിസൈലുകളാണ്. അമേരിക്കയുടെ സമുദ്ര ശക്തിക്കെതിരെ വെല്ലുവിളി ഉയർത്തലാണ് കിമ്മിന്റെ ലക്ഷ്യം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സൈനിക പരേഡിനു പിന്നാലെ നടന്ന രാഷ്ട്രീയ യോഗത്തിലും കിം പങ്കെടുത്തിരുന്നു. തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് യു.എസ്. എന്ന് കിം യോഗത്തില്‍ പറഞ്ഞുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.