ദുബൈ ഭരണാധികാരിയും ശതകോടീശ്വരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെതിരെ ഗുരുതരമായ പാരാമര്‍ശങ്ങളുമായി ലണ്ടന്‍ ഹൈക്കോടതി. മുൻ ഭാര്യ ഹയാ ബിന്‍ത് അൽ ഹുസൈൻ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ദുബായിൽ നിന്ന് പലായനം ചെയ്ത ഹയ വിവാഹ മോചനം ആവശ്യപ്പെട്ട് ലണ്ടന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഒരു വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ച് പിടിച്ചു കൊണ്ടുപോകല്‍, പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങി പല ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. രാജകുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് വിധി പൊതുവായി പ്രസിദ്ധീകരിക്കരുതെന്ന് റാഷിദ് അൽ മക്തൂം കോടതിയോട് അഭ്യര്‍ഥന നടത്തിയെങ്കിലും കോടതി ആ വാദം നിരസിക്കുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ടുനിന്ന സാക്ഷി മൊഴികൾ കേട്ട ശേഷമാണ് ഷെയ്ഖ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 2000-ലാണ് ഇദ്ദേഹത്തിന്‍റെ പീഡനം സഹിക്കവയ്യാതെ ഷെയ്ഖ ഷംസ കൊട്ടാരം വിട്ട് ഓടിപ്പോകുന്നത്. എന്നാല്‍, ഷെയ്ക്കിന്റെ ഏജന്റുമാർ അവളെ കേംബ്രിഡ്ജ്ഷയറിൽ വെച്ച് തട്ടിക്കൊണ്ടുപോയി ദുബൈയില്‍ തടവിലാക്കി. അവിടെ ഇപ്പോഴും അവര്‍ തടങ്കലിലാണ്. തട്ടിക്കൊണ്ടുപോകൽ അന്വേഷിക്കുന്ന കേംബ്രിഡ്ജ്ഷയർ പോലീസ് ദുബൈ സന്ദര്‍ശിക്കാന്‍ അനുമതി തേടിയെങ്കിലും ഷെയ്ഖ് സമ്മതിച്ചില്ല. 2002-ലും 2018-ലും ഷെയ്ഖ ലത്തീഫ പിതാവിന്റെ കുടുംബത്തില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അവരും ഇപ്പോള്‍ തടവിലാണ്.
രണ്ട് യുവതികളുടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിരസിക്കുന്നതെന്ന് കോടതി എടുത്തു പറഞ്ഞു. ദുബൈ ഭരണാധികാരി ചെയ്തത് ക്രിമിനല്‍ കുറ്റങ്ങളാണെങ്കിലും അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു രാജ്യത്തെ ഭരണാധികാരിയെ ശിക്ഷിക്കാന്‍ മറ്റൊരു രാജ്യത്തെ കോടതിക്ക് കഴിയില്ല.