ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പുതിയ നേതാവിനെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഐസിസിന്‍റെ സ്ഥാപക നേതാവ് കൂടിയായ അമീർ മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ മൌലി അൽ സൽബിയാണ് ബാഗ്ദാദിയുടെ പകരക്കാരന്‍. ബാഗ്ദാദിയുടെ കാലത്തും ഐസിസിന്‍റെ ലോകമെമ്പാടുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് ഇയാളാണ്. കഴിഞ്ഞ ഒക്ടോബറില്‍ യു.എസ് സൈന്യം ബാഗ്ദാദിയെ വധിച്ച് മണിക്കൂറുകൾക്കകംതന്നെ സൽബിയെ അവര്‍ നേത്രുത്വം ഏല്‍പ്പിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാരന്മാരാണ് സൽബിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ചോര്‍ത്തിയത്. ഇറാഖിലെ തൽ അഫർ പട്ടണത്തിലെ തുർക്ക്മെൻ കുടുംബത്തിലാണ് യാളുടെ ജനനം. ഐസിസിന് നേതൃത്വം നല്‍കുന്ന അറബികളല്ലാത്ത ചുരുക്കം ചിലരില്‍ ഒരാള്‍. വടക്കൻ ഇറാഖിലെ നിവേ സമതലങ്ങള്‍ തീവ്രവാദികളുടെ കോട്ടയാക്കി മാറ്റിയും, യസീദികളെ ഉന്മൂലനം ചെയ്തും സല്‍ബി തീവ്രവാദികള്‍ക്കിടയില്‍ നേതൃപരമായ ആധിപത്യം നേടി. മൊസൂൾ സർവകലാശാലയിൽ നിന്ന് ശരീഅത്ത് നിയമത്തിൽ കരസ്ഥമാക്കിയ ബിരുദമാണ് ‘മതപരമായ വിധികൾ’ പ്രസ്താവിക്കുന്ന ആളാക്കി അദ്ദേഹത്തെ മാറ്റിയത്.
നേരത്തെ, അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയാണ് ബാഗ്ദാദിയുടെ പകരക്കാരനായി വന്നത് എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങിനെ ഒരാള്‍ ഇല്ലെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഹാജി അബ്ദുല്ല, അബ്ദുല്ല കർദാഷ് എന്നീ പേരുകളിലും സല്‍ബി അറിയപ്പെടുന്നുവെന്നാണ് വാര്‍ത്തകള്‍.