കോംന്‍ഗോസ് ഗാമ: രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോംഗോയിലെ കോംന്‍ഗോസ് ഗാമക്ക് സമീപമുള്ള മൗണ്ട് നൈരാഗോംഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പരിഭ്രാന്തരായ പരിസരവാസികള്‍ മറ്റിടങ്ങളിലേക്ക് പാലയാനം ചെയ്യുകയാണ്. ഏകദേശം 2 ദശലക്ഷം ആളുകള്‍ കുടിയേറിപ്പാര്‍ക്കുന്ന സ്ഥലമാണിത്. പ്രധാന ഹൈവേയിലേക്ക് ലാവ ഒഴുകുന്നത് തുടരുകയാണ്. അതോടെയാണ് സമീപ നഗരമായ ഗോമാ നിവാസികളും പലായനം ചെയ്യാന്‍ തുടങ്ങിയത്.
ഇതിന് മുന്‍പ്, 2002-ല്‍ നൈരാഗോംഗോ പൊട്ടിത്തെറിച്ചപ്പോള്‍ 250 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലത്തെ പൊട്ടിത്തെറിയില്‍ ഗോമയിലെ ഒരു ലക്ഷത്തിലധികം വീടുകള്‍ നാമാവശേഷമായി. ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് കോംഗോ പ്രസിഡന്‍റ് ഫെലിക്സ് ഷിസെകെഡി പറഞ്ഞു. എന്നാല്‍ ദുരന്തത്തെ അടിയന്തിരമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, അതാണ് ദുരന്തത്തിന്‍റെ ആഴംകൂട്ടിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അഗ്നിപർവ്വത സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെടാനായി മൂവായിരത്തോളം പേർ ഇതിനകം കോംഗോയിൽ നിന്ന് അതിര്‍ത്തി കടന്നെന്ന് റുവാണ്ടൻ ഇമിഗ്രേഷൻ അധികൃതർ റിപ്പോർട്ട് ചെയ്തു.