ഹനോയ്: വിയറ്റ്നാമില്‍ അപകടകാരിയായ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. വായുവിലൂടെ അതിവേഗം പടരുന്ന വൈറസാണിത്. ഇന്ത്യയിലും , യുകെയിലും കണ്ടെത്തിയ വൈറസുകള്‍ കൂടി ചേര്‍ന്നതാണ് പുതിയ വകഭേദമെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം വായുവിലൂടെ വേഗം പടരുമെന്നും, എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വ്യവസായ മേഖലകളിലും, പ്രധാന നഗരങ്ങളിലും രോഗ വ്യാപനം കുറയ്ക്കുവാന്‍ രാജ്യം കഷ്ടപ്പെടുകയാണ്. രാജ്യത്ത് 47 മരണമടക്കം 6,800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്‍റെ ഭൂരിഭാഗം കേന്ദ്രങ്ങളും കൊവിഡ് പ്രതിസന്ധിയിലാണ്. ആദ്യ കൊവിഡ് വ്യാപനം തടഞ്ഞ വിയറ്റ്നാമില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ കൂടി വരികയാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി.ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ വൈറസുകളുടെ പട്ടികയിലാണ് ലോകാരോഗ്യസംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വൈറസുകളുടെ മറ്റൊരു വകഭേദമാണ് വിയറ്റനാമില്‍ കണ്ടെത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്ത് കൂടുതല്‍ വാക്സിന്‍ വാങ്ങുവാനായി പണം സംഭാവന ചെയ്യാൻ അധികാരികൾ, ആളുകളോടും വന്‍കിട ബിസിനസ് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സഹായത്തിനായി എംബസികളെയും അന്താരാഷ്ട്ര സംഘടനകളെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്ട്രാസെനെക വാക്സിന്‍റെ രണ്ട് ദശലക്ഷം ഡോസുകൾ രാജ്യത്ത് അവശേഷിക്കുന്നുണ്ട്. എന്നാൽ 30 ദശലക്ഷത്തിലധികം ഫൈസർ ഡോസുകൾ വാങ്ങുവാനാണ് ഈ സംഭാവന കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അധികാരികള്‍ പറഞ്ഞു.