വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മുന്‍ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന് 22 വര്‍ഷം തടവ്. ഔദ്യോഗിക പദവിയും അധികാരവും ദുരുപയോഗം ചെയ്തതിനും ജോര്‍ജ്ജ് ഫ്ലോയിഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഈ ശിക്ഷയെന്ന് മിനിയാപൊളിസ് കോടതി വ്യക്തമാക്കി. നാല്‍പ്പത്തിയഞ്ചുകാരനായ ഡെറിക് ചോവന്‍ ഫ്ലോയിഡിന്‍റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയെങ്കിലും മാപ്പു പറയാന്‍ തയാറായില്ല. നിയമത്തിന്റെ കടമ്പകള്‍ നിലനില്‍ക്കുന്നതിനാല്‍ തനിക്ക് പ്രസ്താവനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ഡെറിക് പറഞ്ഞു.
2020 മെയ് 25- നാണ് ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നത്. വ്യാജ കറന്‍സി കയ്യില്‍ വച്ചെന്ന് ആരോപിച്ചാണ് പൊലീസുകാര്‍ ജോര്‍ജ്ജ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്യുന്നത്. എട്ട് മിനുറ്റ് 46 സെക്കന്‍ഡ് ഫ്ലോയ്‌ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്‌ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്‌ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിലെ തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡെറിക് ചോവനെയും കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും ജോലിയില്‍ നിന്ന് പുറത്താക്കി. ഡെറിക് കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി മനപൂര്‍വമല്ലാത്ത കൊലപാതകം എന്ന വകുപ്പാണ് ആദ്യം ഡെറിക്കിന് മേല്‍ ചുമത്തിയത്. ഡെറിക്കിന് തടവ് വിധിച്ച കോടതി നടപടിയെ സ്വാഗതം ചെയ്ത് നിരവധിപേരാണ് രംഗത്തെത്തിയത്. അമേരിക്കയില്‍ വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിനുളള ചരിത്രപരമായ കാല്‍വെപ്പാണ് കോടതി വിധിയെന്ന് ഫ്ലോയിഡിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു.