കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജുവനേല്‍ മോസെയുടെ കൊലപാതകികളെ വെടിവച്ചുകൊന്നു. രണ്ടുപേരേ അറസ്റ്റ് ചെയ്യുകയും ബന്ദികളാക്കിയ പൊലീസുകാരെ മോചിപ്പിക്കുകയും ചെയ്‌തെന്ന് ഹെയ്തി പൊലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് വ്യക്തമാക്കി. ബുധനാഴ്ച്ച പുലര്‍ച്ചേ പോര്‍ട്ട് ഔ പ്രിന്‍സിലുളള സ്വകാര്യ വസതിക്കുനേരേ നടന്ന ആക്രമണത്തിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്.
ആയുധധാരികളായ അക്രമികള്‍ വീടിനുളളിലേക്ക് കടന്നുകയറിയായിരുന്നു മോസെയെ വധിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മോസെയുടെ ഭാര്യ ചികിത്സയിലാണ്. ഗുണ്ടാ ആക്രമണങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ഹെയ്തിയില്‍ പ്രസിഡന്‍രിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തിനുപിന്നാലെ ഹെയ്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1.1 കോടി ജനങ്ങളുളള രാജ്യമാണ് ഹെയ്തി. 53-കാരനായ ജുവനേല്‍ മോസെ മുന്‍ഗാമിയായ മിഷേല്‍ മാര്‍ട്ടലി സ്ഥാനമൊഴിഞ്ഞതിനുപിന്നാലെ 2017-ലാണ് സ്ഥാനമേല്‍ക്കുന്നത്. ദാരിദ്രവും രാഷ്ട്രീയ അരക്ഷിതാവസ്ഥയുമാണ് രാജ്യത്ത് ഗുണ്ടാ അക്രമങ്ങള്‍ വര്‍ധിച്ചുവരാനുളള കാരണം. മോസെ സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ ആരോപണങ്ങളുണ്ടായിരുന്നു. ഇതിനുമുന്‍പും മോസെക്കെതിരെ വധശ്രമമുണ്ടായിരുന്നു. അന്ന് സംഭവത്തില്‍ 20 പേരെയാണ് അറസ്റ്റ് ചെയ്തത്.