പ്രായപൂർത്തായാവാത്ത പെൺകുട്ടിളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരുഷന്മാർ ഇരകളെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിക്കുന്ന നിയമം നിര്‍മ്മിക്കാന്‍ തുർക്കി തയ്യാറെടുക്കുന്നു. ഇരയെ വിവാഹം ചെയ്താൽ കുറ്റവാളി ശിക്ഷയിൽ നിന്ന് ഒഴിവാകുമെന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. നാലുവര്‍ഷം മുന്‍പ് ആദ്യമായി ഇതേ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആഗോള തലത്തില്‍തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാർ ബില്ല് പിന്‍വലിക്കുകയായിരുന്നു.
ബില്ല് നിയമമാകുന്നതോടെ ബാലവിവാഹവും ബലാത്സംഗവും നിയമാനുസൃതമാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതും വ്യാപകമാകും. തുർക്കി സർക്കാറിന്‍റെ നീക്കം അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇരകള്‍ കൂടുതല്‍ ഉപദ്രവിക്കപ്പെടുമെന്നും യു.എൻ സംഘടനകൾക്ക് ആശങ്കയുണ്ട്.
അതേസമയം, ബില്ലിനെതിരായ എതിർപ്പുകൾ തുർക്കി സർക്കാർ തള്ളി. ബാലവിവാഹം എന്നത് തുര്‍ക്കി സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും, അതിനെ നേരിടാനാണ് ഈ ബില്ലെന്നുമാണ് ഭരണകക്ഷിയായ കൺസർവേറ്റീവ് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്‍റ് പാർട്ടി അവകാശപ്പെടുന്നത്. എന്നാല്‍, പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ വർദ്ധിച്ചുവരുന്ന അക്രമത്തിന്‍റെ തെളിവുകൾ മായ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബില്ലെന്ന് ‘വി വില്‍ സ്റ്റോപ്പ് ഫെമിസൈഡ്’ എന്ന മനുഷ്യാവകാശ സംഘടന ആരോപിക്കുന്നു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തുർക്കിയിൽ വ്യാപകമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 38 ശതമാനം തുർക്കി സ്ത്രീകളും പങ്കാളിയിൽ നിന്ന് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിക്കുന്നുണ്ട്. 2017-ൽ രാജ്യത്ത് പങ്കാളിയില്‍ നിന്നോ കുടുംബത്തില്‍നിന്നോ ഉള്ള അക്രമങ്ങളുടെ ഫലമായി 409 സ്ത്രീകള്‍ കൊല്ലപ്പെട്ടതായി 'വി വില്‍ സ്റ്റോപ്പ് ഫെമിസൈഡ്' പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.