റോം: കുട്ടികള്‍ക്ക് പകരം ഇഷ്ടമൃഗങ്ങളെ വളര്‍ത്തുന്നതിനെതിരെ ഫ്രാന്‍സീസ് മാര്‍പ്പാപ്പ. ആളുകള്‍ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സ്വാര്‍ത്ഥതയുടെ ഭാഗമാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. വിവാഹം കഴിച്ചിട്ടും കുട്ടികള്‍ ഉണ്ടാകാത്തവര്‍ നിയമപരമായി കുട്ടികളെ ദത്ത് എടുക്കണമെന്നും രക്ഷിതാക്കളായി മാറുന്നതില്‍ ആരും ആശങ്കപ്പേടെണ്ടതില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. റോമിലെ വത്തിക്കാനിൽ നടന്ന പൊതുസദസ്സിൽ രക്ഷാകര്‍തൃത്വത്തെ കുറിച്ചുള്ള ചർച്ചയിലായിരുന്നു മാർപാപ്പയുടെ പരാമർശം.
ഇന്ന് പല കുടുംബങ്ങളിലും കാണുന്നത് കുട്ടികളെ വേണ്ടന്ന് വെക്കുന്ന രീതിയാണ്. ചിലര്‍ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുന്നു. ഇത് പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്. ഇത്തരം രീതികളിലൂടെ മനുഷ്യരിലെ മനുഷ്യത്വം ഇല്ലാതാക്കുകയാണ് ചെയ്യുക. പക്ഷെ ആളുകള്‍ മക്കളുടെ സ്ഥാനത്ത് നായ്ക്കളെയും പൂച്ചകളെയുമാണ് തെരഞ്ഞെടുക്കുന്നത്. ഞാന്‍ ഇത് പറയുമ്പോള്‍ ജനങ്ങള്‍ ചിരിച്ചേക്കാം. പക്ഷേ ഇത് ഒരു യാഥാർത്ഥ്യമാണ്. കുട്ടികള്‍ ഉണ്ടാവാത്ത മാതാപിതാക്കള്‍ രാജ്യത്തിന്‍റെ നിയമം അനുശാസിക്കുന്ന രീതിയില്‍ ദത്ത് എടുക്കാന്‍ തയ്യാറാവണം - ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
കുട്ടികള്‍ക്ക് പകരം വളര്‍ത്ത് മൃഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെ നേരത്തെയും മാര്‍പ്പാപ്പ വിമര്‍ശിച്ചിരുന്നു. 2014 -ൽ, കുട്ടികൾക്ക് പകരം വളർത്തുമൃഗങ്ങളെ വളർത്തുന്നത് സാംസ്കാരിക അധഃപതനത്തിന്റെ മറ്റൊരുദാഹരണമാണെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. വളർത്തുമൃഗങ്ങളുമായുള്ള വൈകാരിക ബന്ധങ്ങൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തേക്കാൾ എളുപ്പമായതുകൊണ്ടാവാം ഇത്തരം തീരുമാനം ആളുകള്‍ സ്വീകരിക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞിരുന്നു.