ഉക്രൈന്: ഉക്രൈന്‍ അതിർത്തിയിൽ ഫൈറ്റർ ജെറ്റുകളും മിസൈലുകളും ഡ്രോണുകളും നിരത്തി റഷ്യ. യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ റഷ്യ നടത്തുന്നതിന്‍റെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാക്‌സാർ പുറത്ത് വിട്ട സാറ്റലൈറ്റ് ചിത്രങ്ങളിലാണ് അഞ്ചിടങ്ങളിലായുള്ള റഷ്യയുടെ സൈനിക വിന്യാസം കാണാന്‍ സാധിക്കുക. ബെലാറസ്, ക്രിമിയ, പശ്ചിമ റഷ്യ എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളിലാണ് റഷ്യ നിലയുറപ്പിച്ചിരിക്കുന്നത്. 1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ ഉക്രൈന്‍ അതിർത്തിയിൽ വിന്യസിപ്പിച്ചിരിക്കുന്നത്.
യുദ്ധഭീഷണി നിലനില്‍ക്കുന്ന ഉക്രൈന് പിന്തുണയുമായി യു എസ് സെനറ്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുളളിൽ ഉക്രൈനെതിരെ റഷ്യയുടെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് യുഎസ് സെനറ്റ് പ്രമേയം പാസാക്കിയത്. റഷ്യക്കെതിരെ എതിർപ്പുകളില്ലാതെ ഐക്യകണ്ഠമായാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് യു എസ് നിയമനിര്‍മ്മാണസഭ പറഞ്ഞു. റഷ്യ സൈന്യത്തെ വിന്യാസിപ്പിച്ചിരിക്കുന്നതിനാല്‍ ഏത് സമയവും ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ പദ്ധതിയിടുമെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ ഉക്രൈന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഉക്രൈനില്‍ കഴിഞ്ഞ ദിവസം ഷെല്ലാക്രമണം നടന്നതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമെത്രൊ കുലേബ സ്ഥിരീകരിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉക്രൈന്‍റെ കിഴക്കന്‍ മേഖലയിലെ സ്‌കൂളിന് സമീപമാണ് ഷെല്ലാക്രമണമുണ്ടായത്. ആക്രമണത്തില്‍ 2 സൈനികര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ആക്രമണത്തില്‍ പിന്നില്‍ റഷ്യയാണെന്ന സംശയവുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റേള്‍റ്റന്‍ബര്‍ഗും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉക്രൈനില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിരോധമന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകളും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിന് പിന്നില്‍ റഷ്യയാണെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്.