ക്വീവ്: റഷ്യ- യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ സൈനിക വേഷമണിഞ്ഞ് നില്‍ക്കുന്ന യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. യുദ്ധത്തില്‍ റഷ്യക്കെതിരെ പോരാടുന്ന യുക്രൈന്‍ സൈനികരെ പിന്തുണച്ചുകൊണ്ട് ഹെല്‍മെറ്റും ബുളളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. രാജ്യത്തിന്റെ പ്രസിഡന്റ് സൈനികര്‍ക്കൊപ്പം പോര്‍ക്കളത്തിലേക്ക് ഇറങ്ങുന്ന ചിത്രം യുക്രൈന്‍ ജനതക്ക് വലിയ ആവേശമാണ് പകർന്നുനല്‍കിയിരിക്കുന്നത്. റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ യുക്രൈന്‍ പിന്തിരിഞ്ഞോടില്ലെന്നും പ്രതിരോധം തുടരുമെന്നും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സംരക്ഷിക്കാന്‍ ഒറ്റക്കാണ് പോരാടുന്നതെന്നും കൂടെ പൊരുതാന്‍ ആരെയും കാണുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. 'ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പൊരുതുകയാണ്. ഞങ്ങള്‍ക്കൊപ്പം പോരാടാന്‍ ആരാണുളളത്. ആരെയും ഞാന്‍ കാണുന്നില്ല. ഞങ്ങള്‍ക്ക് നാറ്റോ അംഗത്വത്തിന്റെ ഉറപ്പ് നല്‍കാന്‍ ആരാണുളളത്? റഷ്യയുടെ ആക്രമണത്തിന്റെ ആദ്യ ദിനം തന്നെ സൈനികരും സാധാരണക്കാരുമായി 137 പേരാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. 316 പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും. പിന്തിരിഞ്ഞോടില്ല'-എന്നാണ് വോളോദിമര്‍ സെലന്‍സ്‌കി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റഷ്യന്‍ സംഘം യുക്രൈന്‍ തലസ്ഥാനമായ ക്യീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് ഇന്നലെ അര്‍ദ്ധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയുടെ ആദ്യലക്ഷ്യം താനാണെങ്കിലും കുടുംബത്തോടൊപ്പം രാജ്യത്തുതന്നെ തുടരാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ തലവനെ താഴെയിറക്കി രാജ്യത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അതിനെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്നും വോളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു.