പ്യോങ്യാങ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ കാരണക്കാര്‍ അമേരിക്കയാണെന്ന് ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉൻ. യുക്രൈനിനെ യുദ്ധത്തിലേക്ക് തള്ളി വിട്ടത് അമേരിക്കയുടെ അപ്രമാദിത്വവും ഏകപക്ഷീയമായ നിലപാടുകളുമാണെന്ന് കിം ജോങ് ഉൻ ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ റഷ്യക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്‍റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ സുരക്ഷക്കായി റഷ്യക്ക് ഉചിതമായ നടപടി സ്വീകരിക്കാമെന്ന നിലപാടാണ് ഉത്തര കൊറിയുടേത്. ചൈനയും അമേരിക്കയെ കുറ്റപ്പെടുത്തി റഷ്യക്ക് പിന്തുണയുമായാണ് രംഗത്തെത്തിയത്.
'അരക്ഷിതരായ രാജ്യങ്ങളില്‍ സുരക്ഷയൊരുക്കാമെന്ന് പറഞ്ഞ് അമേരിക്ക നടത്തുന്ന അധിനിവേശം ആദ്യം അവസാനിപ്പിക്കണം. മറ്റ് രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും അവരെ പ്രതിസന്ധിയിലാക്കിയതിന് ശേഷം സൈന്യത്തെ അയക്കാന്‍ സാധിക്കില്ലെന്ന ഇരട്ടത്താപ്പാണ് എപ്പോഴും അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അമേരിക്ക ആദ്യം സ്വന്തം ദേശിയതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് വേണ്ടത്. അമേരിക്കയുടെ അപ്രമാദിത്വം കഴിഞ്ഞുവെന്നും' കിം ജോങ് ഉൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, റഷ്യ യുക്രൈന്‍ യുദ്ധം നാലാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറസ് തന്നെയാകും ചര്‍ച്ചാ വേദി. തീരുമാനത്തിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള പ്രതിനിധി സംഘം ബെലാറസിലെ ഗോമലില്‍ എത്തി. എന്നാല്‍, ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. വാഴ്‌സോ, ഇസ്താംബുള്‍, ബാകൂ എന്നിവിടങ്ങളില്‍ എവിടെ വെച്ച് വേണമെങ്കിലും ചര്‍ച്ചയാകാമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി.