സൗദി അറേബ്യയിലെ വിദേശ നിക്ഷേപത്തിൽ ഇന്ത്യൻ കമ്പനികൾ മറ്റ് പ്രബല രാജ്യങ്ങളുടെ നിക്ഷേപത്തേക്കാൾ ബഹുദൂരം മുന്നിലെത്തി. 2019-ലെ സൗദി ജനറൽ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ സർവ്വേ പ്രകാരമുള്ള റിപ്പോർട്ട് അനുസരിച്ച് 140 കമ്പനികളാണ് ഇന്ത്യയിൽ നിന്ന് നിക്ഷേപം നടത്തിയിരിക്കുന്നത്.
മറ്റ് പ്രബല രാജ്യങ്ങൾക്ക് ഇന്ത്യൻ കമ്പനികളുടെ പകുതിയിൽ താഴെ മാത്രമേ സൗദിയിൽ നിക്ഷേപം നടത്താൻ കഴിഞ്ഞിട്ടുള്ളു. ഇന്ത്യക്ക് തൊട്ടുപിറകെയുള്ളത് ബ്രിട്ടൻ, ഈജിപ്ത്, അമേരിക്ക, ജോർദ്ദാൻ, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ്. ബ്രിട്ടന്‍റെ 100 കമ്പനികളും ഈജിപ്തിന്‍റെ 92 കമ്പനികളും പുതുതായി നിക്ഷേപം നടത്താൻ തയ്യാറായപ്പോൾ അമേരിക്കയിൽ നിന്ന് 82 കമ്പനികൾ മാത്രമാണ് നിക്ഷേപമിറക്കിയത്. ജോർദാൻ (72), ഫ്രാൻസ് (50) ചൈന (47) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്കുകൾ.
2018-ലെ സർവ്വേ പ്രകാരം വെറും മുപ്പത് ഇന്ത്യൻ കമ്പനികളാണ് സൗദിയിൽ വ്യാവസായിക നിക്ഷേപം നടത്തിയിരുന്നത്. എന്നാൽ എണ്ണത്തിലും വണ്ണത്തിലുമുള്ള വൻ കുതിച്ചു ചാട്ടമാണ് 2019-ൽ ഇന്ത്യൻ കമ്പനികൾ നടത്തിയത്. ഏകദേശം 300 ശതമാനത്തിന്‍റെ വർദ്ധനയാണ് 2019-ൽ മാത്രം ഇന്ത്യൻ കമ്പനികളുടെ നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. സൗദി അറേബ്യയുടെ മൊത്തം വിദേശ നിക്ഷേപത്തിൽ ഉണ്ടായ 54 ശതമാനം വർദ്ധനവിൽ ഗണ്യമായ സംഭാവനയാണ് ഇന്ത്യൻ കമ്പനികൾ നൽകിയത്. 2018-ൽ 736 വിദേശ കമ്പനികൾ നിക്ഷേപം നടത്തിയപ്പോൾ 2019-ൽ അത് 1130 ആയാണ് വർദ്ധിച്ചത് എന്ന് സൗദി ജനറൽ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.