ലാഹോർ: ''ഞാന്‍ രാജി വയ്ക്കില്ല, എല്ലാവര്‍ക്കുമറിയാം ക്രിക്കറ്റില്‍ അവസാന പന്ത് വരെ പോരാടിയ ചരിത്രമാണ് എനിക്കുള്ളത്'' അവിശ്വാസ പ്രമേയത്തിന് തൊട്ടുപിറകെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വികാരാധീനനായി പറഞ്ഞു. ''വീട്ടിലിരിക്കാനാണ് പലരും എന്നെ ഉപദേശിക്കുന്നത്. ഞാന്‍ എന്തിന് വീട്ടിലിരിക്കണം, ഒരിക്കലും ഞാന്‍ പരാജയത്തിന് വഴങ്ങിക്കൊടുത്തിട്ടില്ല. അവസാന പന്തുവരെ പോരാടും. ഞാന്‍ ഭാഗ്യവാനാണ്. ദൈവം എനിക്ക് എല്ലാം തന്നു. സമ്പത്തും പ്രശസ്തിയും ആരോഗ്യവുമെല്ലാം. ഞാന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട. അവിശ്വാസ പ്രമേയം വിജയിച്ചാലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢൃത്തോടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും''- ലോകം കണ്ട മികച്ച ഓള്‍ റൌണ്ടര്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
'' പാകിസ്ഥാന് എന്നെക്കാള്‍ വെറും 5 വയസ്സ് മാത്രമാണ് കൂടുതലുള്ളത്. രാജ്യം പിറവികൊണ്ടശേഷം ഉണ്ടായ ആദ്യ തലമുറയില്‍ പെട്ടയാളാണ് ഞാന്‍. രാജ്യം ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ശത്രുക്കള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തനിക്കെതിരേ ശത്രുക്കൾ പ്രവർത്തിക്കുകയാണ്. അമേരിക്ക പാകിസ്താനെ ആവശ്യാനുസരണം വിനിയോഗിച്ചു വഞ്ചിക്കുകയായിരുന്നു." ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രധാനമന്ത്രിക്കെതിതിരായി പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക്കിസ്ഥാൻ പാര്‍ലമെന്‍റ് പിരിഞ്ഞു. അവിശ്വാസപ്രമേയം വോട്ടിനിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം മുന്‍നിര്‍ത്തി പ്രതിപക്ഷബെഞ്ചില്‍ നിന്ന് ബഹളമുയര്‍ന്നതിനെ തുടര്‍ന്ന് സഭ പിരിഞ്ഞതായി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു. . തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും ചേരുമെന്ന് സ്പീക്കർ അറിയിച്ചു. അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം ക്യു എം ഭരണമുന്നണിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതോടെയാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. 176 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് പ്രതിപക്ഷപാര്‍ട്ടികളുടെ അവകാശവാദം.