ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഭരണഘടനക്ക് എതിരാണ് അവിശ്വാസ പ്രമേയമെന്നും ദേശീയസുരക്ഷ മുൻനിർത്തി ഏപ്രിൽ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാവില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി അറിയിച്ചു. സഭയില്‍ നിന്നും സ്പീക്കര്‍ ഇറങ്ങി പോകുകയും ചെയ്തു. ഇതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയും ചെയ്തു. പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ പ്രതിഷേധിക്കുകയാണ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് സഭയില്‍ എത്തിയിരുന്നില്ല.
അതേസമയം, പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും ഇമ്രാൻഖാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ജനങ്ങളോടും ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശ ശക്തികളല്ല രാജ്യത്തിന്‍റെ വിധി തീരുമാനിക്കേണ്ടത്. പുതിയ തെരഞ്ഞെടുപ്പ് നടത്തി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത് വരെ കാവല്‍ സര്‍ക്കാര്‍ ഉണ്ടായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാകുന്നതിനിടയില്‍ അസംബ്ലി മന്ദിരത്തിന് മുമ്പില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം ക്യു എം ഭരണമുന്നണിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതോടെയാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. 176 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് പ്രതിപക്ഷപാര്‍ട്ടികളുടെ അവകാശവാദം.